കാഞ്ചിയാർ സ്വദേശിയിൽ നിന്ന് ഓൺലൈൻ ടാസ്കിന്റെ പേരിൽ 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ.
ഓൺലൈൻ ടാസ്കിന്റെ പേരിൽ 6.5 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരു വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ.മലപ്പുറം,കിഴാറ്റുർ,കോലോത്തോടി വീട്ടിൽ പ്രമോദിന്റെ മകൻ പ്രണവ് ശങ്കർ (22) ആണ് അറസ്റ്റിലായത്.
ഓൺലൈൻ ടാസ്ക് പൂർത്തിയാക്കുന്നതിന് കമ്മീഷൻ നൽകാമെന്ന് പറഞ്ഞ് പല തവണകളിലായി 6. 5 ലക്ഷത്തോളം രൂപ കട്ടപ്പന, കാഞ്ചിയാർ സ്വദേശി റിനോയ് സെബാസ്റ്റ്യന്റെ അക്കൗണ്ടിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്ത ശേഷം പിന്നീട് വാഗ്ദാനം ചെയ്ത കമ്മീഷനോ മുടക്കിയ പണമോ തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
റിനോയിയുടെ അക്കൗണ്ടിൽ നിന്ന് ഇന്ത്യയുടെ വിവിധ സംസ്‌ഥാനങ്ങളിലെ മറ്റു ഏഴു അക്കൗണ്ടുകളിലേക്കാണ് പണം പോയത്. കട്ടപ്പന ഡിവൈ എസ് പി. വി. എ. നിഷാദ് മോന് റിനോയി നൽകിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു ഐ പി എസ് ന്റെ നിർദേശപ്രകാരം കട്ടപ്പന സി ഐ. ടി. സി. മുരുകന്റെ നേതൃത്വത്തിൽ എ എസ് ഐ. സതീഷ് കുമാർ, സി പി ഒ ആർ. ഗണേഷ് എന്നിവരുടെ സംഘം രാജസ്ഥാൻ, ആസ്സാം, ജാർഖഡ്, വെസ്റ്റ്ബംഗാൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും വ്യാജ വിലാസത്തിലുള്ള അക്കൗണ്ട് ഉടമകളെ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഇതിൽ പണം കൈപ്പറ്റിയ ഓൺലൈൻ ടാസ്ക് ലെയർ ഒന്നിലെ അക്കൗണ്ട് ഹോൾഡർ ആയ മലപ്പുറം, കീഴാറ്റൂർ, കോലോത്തോടി വീട്ടിൽ പ്രമോദിന്റെ മകൻ പ്രണവ് ശങ്കറിനെ പ്രതിയാക്കി കേസെടുത്തു അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അറസ്റ്റ് ഭയന്ന് വീട്ടിൽ നിന്ന് മാറി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറം പാണ്ടിക്കാട് ഭാഗത്ത് വെച്ചാണ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കട്ടപ്പന കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






