കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ.
കുമളി: കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ. ആന്ധ്ര പ്രദേശ് സ്വദേശികളായ രാജേഷ് കണ്ണന്‍, ബില്ലി രാമലക്ഷ്മി, മകന്‍ ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന്‍ എന്നിവരാണ് കമ്പം പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിലേക്ക് കടത്താന്‍ ആന്ധ്രപ്രദേശില്‍ നിന്നും ആഡംബര കാറിലെത്തിയ കുടുംബത്തെ കുമളിക്ക് സമീപം തമിഴ്‌നാട് പോലീസ് തടയുകയായിരുന്നു. ഒരേ കുടുംബത്തിലെ ഒരു സ്ത്രീയും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ നാല് പേരാണ് കാറിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഇവരുടെ കാറില്‍ നടത്തിയ പരിശോധനയില്‍ ട്രാവല്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
ആന്ധ്രാപ്രദേശില്‍ നിന്ന് അവധിക്കാലം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താനും വില്‍ക്കാനും പദ്ധതിയിട്ടിരുന്നതായും ഇവര്‍ പോലീസിന് മൊഴി നല്‍കി. ഇവരുടെ കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുf.

