തങ്കമണി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ കടന്നൽ ഇളകി. സന്ദർശകർക്കും സമീപപ്രദേശത്തുള്ളവർക്കും കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റു
തങ്കമണി പാണ്ടിപ്പാറ ടൂറിസ്റ്റ് പാറയിൽ കടന്നൽ ഇളകി. സന്ദർശകർക്കും സമീപപ്രദേശത്തുള്ളവർക്കും കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് പരുന്ത് കടന്നൽക്കൂട് ഇളക്കിയത്. ഈ സമയത്ത് സന്ദർശകരായി എട്ടോളം ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടന്നലിന്റ ആക്രമണത്തിൽ നിന്ന് സന്ദർശകർ ഓടി രക്ഷപ്പെടുകയായിരുന്നു.
ടൂറിസ്റ്റ് പാറ സന്ദർശിക്കാൻ എത്തിയ എറണാകുളം, ആലുവ സ്വദേശികളായ ഹമ്പൽ , സ്റ്റെഫി ജോസ് . ബിൽദാർ,നബീൽ, അഖിൽ, മുബാരീസ്, പ്രദേശവാസികളായ ഓടബള്ളിൽ സൗമ്യ, സാബു ഇഞ്ചയിൽ, ഭാര്യ ലീറ്റിൽ, അമല, ആഗസസ്,എന്നിവർക്കാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്.കൂടാതെ സംഭവം അറിഞ്ഞു രക്ഷിക്കാൻ എത്തിയ പടിഞ്ഞാറകത്ത് ചാക്കോ, ചാമ കാല പ്രതീഷ് എന്നിവർക്കും നേരെയും ആക്രമണം ഉണ്ടായി.
12 പേർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. പത്തു പേർ ആശുപത്രി വിട്ടു എങ്കിലും രണ്ട് കുട്ടികൾ ചികിത്സ തുടരുകയാണ്.വൈകിട്ടോടെ കടന്നൽ കൂട് നശിപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തും എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചു എങ്കിലും വലിയ പാറയുടെ ഉള്ളിലാണ് കടന്നൽക്കൂട് എന്നതിനാൽ വേണ്ട ക്രമീകരണങ്ങൾ നടത്തി മാത്രമേ ഇത് നശിപ്പിക്കാൻ സാധിക്കൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

