കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി മാതൃകയായി അയ്യപ്പൻകോവിൽ സ്വദേശിയായ യുവാവ്
രണ്ട് മാസങ്ങൾക്ക് മുൻപ് തനിക്ക് കളഞ്ഞ് കിട്ടിയ സ്വർണ്ണ മോതിരം ഉടമക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് അയ്യപ്പൻ കോവിൽ പരപ്പ് ഐക്കരക്കുന്നേൽ ജോബിൻ എന്ന യുവാവ്.പരപ്പ് ജംഗ്ഷനിൽ വച്ചാണ് രണ്ട് മാസങ്ങൾക്ക് മുൻപ് ജോബിന് മോതിരം കളഞ്ഞ് കിട്ടിയത്.
മലയോര ഹൈവേയുടെ പണിയുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിന് സമീപത്ത് നിന്നാണ് മോതിരം ലഭിച്ചത്.ഓട്ടോറിക്ഷ ഡ്രൈവറായ ജോബിൻ സമീപത്തെ കടകളിലും സുഹൃത്തുക്കളോടും , വാട്സാപ്പ് ഗ്രൂപ്പുകളിലും അറിയിച്ചിരുന്നുവെങ്കിലും ആരും അന്വേഷിച്ചെത്തിയിരുന്നില്ല.
പുല്ലുമേട് സ്വദേശിയായ നാഗരാജൻ രണ്ട് മാസങ്ങൾക്ക് മുൻപ് ബാങ്കിൽ പണയം വച്ചിരുന്ന സ്വർണ്ണമോതിരം തിരികെയെടുത്ത് വരും വഴി പരപ്പ് ജംഗ്ഷനിൽ ഇറങ്ങിയിരുന്നു , കയറിയ കടകളിൽ തിരക്കിയെങ്കിലും മോതിരം ലഭിച്ചില്ല.കഴിഞ്ഞ ദിവസം പരപ്പിലെ ഹാപ്പി ഹോട്ടലിൽ എത്തിയ നാഗരാജൻ ആഭരണം നഷ്ടപ്പെട്ട വിവരം പറഞ്ഞപ്പോൾ ഹോട്ടലുട ജോബിൻ്റെ കൈയ്യിൽ ലഭിച്ച കാര്യം അറിയിക്കുകയും ചെയ്തു.
തുടർന്ന് തിങ്കളാഴ്ച ഇരുവരും ഉപ്പുതറ പോലീസ് സ്റ്റേഷനിൽ എത്തുകയും എസ് ഐ അനിൽ കുമാറിൻ്റെ സാന്നിധ്യത്തിൽ മോതിരം തിരികെ നല്കുകയും ചെയ്തു.സ്വർണ്ണ വില അനുദിനം കുതിച്ചുയരുമ്പോൾ ജോബിൻ്റെ സത്യസന്ധ്യതയെ പോലീസ് ഉദ്യോഗസ്ഥരും , സുഹൃത്തുക്കളും അഭിനന്ദിച്ചു.



