വാഴവര വാകപടിയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച അങ്കണവാടി സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

4 വർഷം മുമ്പാണ് വാഴവര വാകപ്പടിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അങ്കണവാടി നിർമ്മിച്ചത്. കെട്ടിട നിർമ്മാണം പൂർത്തിയാക്കി പ്ലംബിംഗ് അടക്കമുള്ള അനുബന്ധ പണികളും തീർത്തിരുന്നു. എന്നാൽ അങ്കണവാടി പ്രവർത്തന സജ്ജമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. രാത്രിയാകുന്നതോടെ മദ്യപസംഘത്തിന്റെ കേന്ദ്രമാവുകയാണ് ഇവിടം . ഇതോടെ നാട്ടുകാരും പ്രതിഷേധത്തിലാണ്.
മദ്യപ സംഘത്തിന് പുറമേ സാമൂഹ്യവിരുദ്ധർ കെട്ടിടത്തിനുള്ളിലെ പല വസ്തുക്കളും മോഷ്ടിച്ചു കടത്തി. പിവിസി പൈപ്പുകളും, വാഴ്സ് ബേയ്സനും , ഫൈബർ കതകും , ശുചിമുറിയിലെ ക്ലോസറ്റ് ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടു. ഇത്തരം സാഹചര്യങ്ങൾക്ക് പുറമേ ആളുകൾ മാലിന്യം വലിച്ചെറിയുന്ന കേന്ദ്രം കൂടിയാവുകയാണ് ഈ കെട്ടിടത്തിന്റെ പരിസരം.ചുറ്റുപാടുകളിൽ എല്ലാം മാലിന്യം കുമിഞ്ഞു കൂടി കിടക്കുകയാണ്.
അതോടൊപ്പം കെട്ടിടത്തിന്റെ പരിസരങ്ങളിൽ കാടുപടലങ്ങൾ വളർന്ന് കെട്ടിടത്തിന്റെ ബലക്ഷയത്തിനും കാരണമാകുന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടം ഇത്തരത്തിൽ നശിച്ചിട്ടും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. അതോടൊപ്പം നിരവധി പരാതികൾ അറിയിച്ചിട്ടും മുഖം തിരിക്കുന്ന സമീപനം മാത്രമാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ബിജെപി മണ്ഡലം ഭാരവാഹികൾ ആരോപിച്ചു. വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ സമരവുമായി രംഗത്തെത്തും എന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.