മാലിന്യവാഹിനിയായി കട്ടപ്പനയാർ

വേനൽ കടുത്തതോടെ ഇക്കുറി നേരത്തെ തന്നെ കട്ടപ്പനയാറിന് വരൾച്ച ബാധിച്ചു. അതോടൊപ്പം ആണ് നിലവിലുള്ള നീരുഴൊക്ക് പൂർണമായി മലിനമായി തീർന്നത്. കട്ടപ്പന നഗരത്തിനുള്ളിലെ വിവിധ കൈത്തോടുകൾ ഒന്നിച്ചാണ് കട്ടപ്പനിയാറായി ഒഴുകുന്നത്. ഈ കൈത്തോട് കളിലേക്ക് വലിയ തോതിലുള്ള മാലിന്യങ്ങളും മലിന ജലവുമാണ് ആളുകൾ ഒഴുക്കി വിടുന്നത്. ഇതിൽ പ്രമുഖ ഹോട്ടലുകളും ആശുപത്രികളും സർവീസ് സെന്ററുകൾ ഉൾപ്പെടെയുള്ള സ്ഥാനങ്ങളും ഉണ്ടാകും എന്ന് ആളുകൾ പറയുന്നു.
കൂടാതെ വിവിധ തോട്ടങ്ങളിൽ നിന്നുള്ള വിഷാംശം കലർന്ന ജലാംശവും തോടുകളിലേക്ക് എത്തുന്നു.നഗരത്തിലെ പ്രധാന കൈതോട് മുതലാണ് മലിനജലം ഒഴുകി തുടങ്ങുന്നത്. പുതിയ ബസ്റ്റാന്റിന്റെ സമീപം മുതലേ ജലത്തിൽ നിന്നും ദുർഗന്ധവും വമിച് തുടങ്ങും. തുടർന്ന് ഏതാനും ദൂരം കൂടി പിന്നിടുന്നതോടെ ജലത്തിന് നിറവ്യത്യാസവും അനുഭവപ്പെട്ടു തുടങ്ങും. തുടർന്ന് കലങ്ങിയ രൂപത്തിലുള്ള മലിനജലമാണ് കട്ടപ്പനയാറായി ഒഴുകുന്നത്.
ശുചിമുറി മാലിന്യമടക്കം ആറ്റിലൂടെ ഒഴുകുന്നതോടെ തീരദേശത്തുള്ളവർ വലിയ ആരോഗ്യ ഭീഷണിയിലാണ്. പകർച്ചവ്യാധി സാധ്യതകൾ കണക്കിലെടുത്ത് പ്രദേശവാസികൾ നഗരസഭയിൽ വിവരമറിയിച്ചെങ്കിലും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ല. പരാതിയിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ആറിന്റെ വശങ്ങളിലൂടെ ബ്ലീച്ചിംഗ് പൗഡർ വിതറുക മാത്രമാണ് ആരോഗ്യ വിഭാഗം ചെയ്തതെന്നും ആരോപണമുണ്ട്. മാലിന്യം കുമിഞ്ഞു കൂടുന്നതോടെ പലപ്പോഴും നാട്ടുകാർ തന്നെ മുൻകൈയെടുത്ത് അവ നീക്കം ചെയ്യുകയാണ് പതിവ്.
വേനൽക്കാലമാകുന്നത്തോടെ കട്ടപ്പനയാറിന്റെ തീരത്തുള്ളവർ ഇത് വർഷങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്. മലിനജനം ഒഴുകുന്നതോടെ ദുർഗന്ധത്താൽ, വലിയ പ്രതിസന്ധിയിലാണ് പ്രദേശവാസികൾ. ജലം മലിനമായതോടെ ഇത് നിരവധി കുടിവെള്ള പദ്ധതികളെയും അവതാളത്തിലാക്കി. കട്ടപ്പന അമ്പല കവല മുതൽ അഞ്ചുരുളി വരെയുള്ള ഭാഗങ്ങളിൽ നിരവധി കുടിവെള്ള പദ്ധതികൾ ആണുള്ളത്.
കൂടാതെ നിരവധി ആളുകളാണ് വീട്ടാവശ്യങ്ങൾക്കും മറ്റും ഇ ജലത്തെ ആശ്രയിക്കുന്നത്. ജലത്തിലെ ബാക്ടീരിയ അളവ് വർദ്ധിക്കുന്നതിനാൽ മത്സ്യ സമ്പത്തും ഇല്ലാതെയായി. ഇത് ജലം കൂടുതൽ മലിനപ്പെടുന്നതിനും കാരണമാകുന്നു. കൃഷിക്ക് ഉൾപ്പെടെ ജലം ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
കട്ടപ്പനയുടെ ജീവരേഖയായിരുന്ന കട്ടപ്പനയാർ ഇപ്പോൾ നഗരത്തിന്റെ മാലിന്യ ചാലായി മാറി എന്നതിന്റെ നേർക്കാഴ്ചയാണ് വിവിധ പ്രദേശങ്ങളിൽ നിന്നും കാണാനാകുന്നത്. വേനൽ മഴ അടക്കം ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ മലിന ജലം വീണ്ടും ഒഴുകിയെത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകും. മലിനീകരണം നടത്തുന്ന ആളുകളെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.