കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയുടെ നവീകരണ ജോലികള്‍ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നുണ്ട്. ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലും നവീകരണജോലികള്‍ക്ക് തുടക്കം കുറിക്കണമെന്നാണ് ആവശ്യം.നേര്യമംഗലം വനമേഖലയിലെ നിര്‍മ്മാണ ജോലികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉയര്‍ത്തിയിരുന്ന തടസ്സവാദം കോടതി ഇടപെടലിലൂടെ നീങ്ങിയിരുന്നു.
വിഷയത്തില്‍ വനംവകുപ്പ് മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്ന അഭ്യൂഹം നിലനിൽക്കെ ഹൈവേ സംരക്ഷണ സമിതി മുഖ്യമന്ത്രിയെ അടക്കം നേരില്‍ കാണുകയും അനുകൂല നിലപാട് നേടിയെടുക്കുകയും ചെയ്തിരുന്നു.പിന്നീട് നേര്യമംഗലം വനമേഖലയില്‍ ഇതുമായി ബന്ധപ്പെട്ട് ചില സര്‍വ്വേ നടപടികളും നടന്നു.ഇതിന് ശേഷമാണിപ്പോള്‍ തുടര്‍ ജോലികള്‍ വൈകാതെ ആരംഭിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
വനമേഖലയില്‍ ദേശീയ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൻ മേലും വനംവകുപ്പിന്റെ ഭാഗത്തു നിന്നും ആശ്വാസകരമായ ഇടപെടല്‍ ഉണ്ടായിട്ടില്ല.ഇക്കാര്യത്തില്‍ വനംവകുപ്പ് ധിക്കാരപൂര്‍വ്വമായ നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.മഴ പെയ്യുന്ന സാഹചര്യങ്ങളില്‍ ഇപ്പോഴും ദേശിയപാതയിലേക്ക് മരങ്ങള്‍ കടപുഴകി വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്.



