പശ്ചിമഘട്ടം സംരക്ഷണം : കരടു വിജ്ഞാപനത്തിന്റെ കാലാവധി നീട്ടും.കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്
പശ്ചിമഘട്ട സംരക്ഷണത്തിന് അന്തിമ വിജ്ഞാപനം ഇറക്കുന്ന കാര്യത്തിൽ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് നൽകി 10 വർഷം കഴിഞ്ഞിട്ടുംഅന്തിമ വിജ്ഞാപനം ആകാത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.പല ഘട്ടങ്ങളിലായി നീട്ടിയ കരടുവിജ്ഞാപനത്തിന്റെ കാലാവധി തീരാൻ ഒരാഴ്ച ശേഷിക്കെയാണ് ഇക്കാര്യത്തിൽ ഇപ്പോഴും തീർപ്പായിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കിയത്.ഫലത്തിൽ വീണ്ടും കാലാവധി നീട്ടുമെന്നുറപ്പായി.കഴിഞ്ഞവർഷം ജൂൺ 30നാണ് ഈ കാലാവധി ഒരുവർഷത്തേക്ക് നീട്ടിയത്.
പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾ, വനം-പരിസ്ഥിതി പ്രവർത്തകർ, കർഷകസംഘടനകൾ തുടങ്ങിയവരുമായി ചർച്ച നടത്താൻ കഴിഞ്ഞ വർഷം ഏപ്രിലിൽ മന്ത്രാലയം പുതിയ സമിതിയെ വച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. കസ്തൂരിരംഗൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 2013 ൽ ഇറക്കിയ ഓഫിസ് മെമ്മോറാണ്ടമാണ് നിലവിലുള്ളത്.