രാജകുമാരി വില്ലേജ് ഓഫിസ് മാറ്റി സ്ഥാപിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജകുമാരി നിവാസികൾ
നാല് പതിറ്റാണ്ടായി രാജകുമാരി ടൗണിന് സമീപമാണ് രാജകുമാരി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ നിലവിൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സൗകര്യമില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ 10 സെന്റ് സ്ഥലം ആവശ്യമാണ്. എന്നാൽ രാജകുമാരിയിലെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് 8 സെൻറ് ഭൂമിയിലാണ്.
അതിനാൽ നടുമറ്റത്തുള്ള റവന്യൂ ഭൂമിയിൽ വില്ലേജ് ഓഫീസ് നിർമ്മിച്ച് പഴയ ഓഫീസ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് ആയി ഉപയോഗിക്കണമെന്നാണ് റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട് . ഇതനുസരിച്ച് നടുമറ്റത്ത് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ ഉത്തരവിറങ്ങി. എന്നാൽ ജനപ്രതികളും പഞ്ചായത്തും അറിയാതെയാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായത്. എതിർപ്പ് ശക്തമായതോടെ പഞ്ചായത്ത് മുൻകൈയെടുത്ത് സർവ്വ കഷി യോഗം ചേർന്നു. വില്ലേജ് ഓഫീസ് മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കഴിഞ്ഞാൽ ഉടൻ രാജകുമാരി പഞ്ചായത്തിനോട് ചേർന്ന് റവന്യു വകുപ്പിന് ഭൂമി അനുവദിക്കുന്നതിൽ നടപടി സ്വീകരിക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ഇക്കാര്യം കലക്ടറെ നേരിൽ കണ്ട് ബോധ്യപ്പെടുത്താനും തീരുമാനിച്ചു. വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ച് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ സർക്കാർ നിഷ്കർഷിക്കുന്ന ഭൂമിയുണ്ടോ എന്ന് പരിശോധിക്കാൻ സർവ്വകക്ഷിയോഗം സബ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി.