വാഴവര ചക്കുളത്തുകാവ് അമ്പലത്തിലെ മോഷണ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ
മുരിക്കാശ്ശേരി മൂങ്ങാപ്പാറ സ്വദേശിയായ ബിനുവാണ് അറസ്റ്റിലായത്
വാഴവര ചക്കുളത്തുകാവ് അമ്പലത്തിലെ മോഷണ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ.
ഒന്നാം പ്രതി മുരിക്കാശ്ശേരി മൂങ്ങാപ്പാറ സ്വദേശിയായ ബിനുവാണ് അറസ്റ്റിലായത്.കട്ടപ്പന വാഴവര കൗന്തിയിലെ ചക്കുളത്തുകാവ് ആശ്രമത്തിനോട് അനുബന്ധിച്ചുള്ള അമ്പലത്തിലെ നിലവിളക്കുകളും പള്ളിവാളുകളും പൂജാ പാത്രങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഓട്ടുപകരണങ്ങൾ കഴിഞ്ഞ ഏപ്രിൽ 11ന് മോഷണം പോയിരുന്നു. മൂന്ന് പ്രതികളും നെടുംങ്കണ്ടത്ത് പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിന്റെ പിടിയിലായെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ പിടിച്ചെടുത്തു. മറ്റു രണ്ടു പ്രതികളായ രാജാക്കാട് പഴയവിടുതി പുത്തൻപറമ്പിൽ വർഗീസ് മകൻ ജിൻസ് 19, വെട്ടിയാങ്കൽ ഫ്രാൻസിസ് മകൻ ജോയ്സ് 22 എന്നിവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ രാജാക്കാട് പഴയവിടുതിയിൽ വാടകയ്ക്ക് താമസിക്കുന്ന മുരിക്കാശ്ശേരി മൂങ്ങാപ്പാറ സ്വദേശി ബിനുവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെ അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ എസ് ഐ സജിമോൻ ജോസഫ്, സി.പി.ഒ മാരായ വി കെ അനീഷ്, ശ്രീകുമാർ ശശിധരൻ, DVR SCPO അനീഷ് വിശ്വംഭരൻ എന്നിവരടങ്ങിയ സംഘം രാജാക്കാട് മുല്ലക്കാനത്ത് പ്രതി ഒളിച്ചു താമസിച്ചു വന്നിരുന്ന സ്ഥലത്ത് നിന്ന് പിടികൂടിയായിരുന്നു. ഇതിനുമുമ്പ് കഞ്ചാവ് കേസ്സിൽ ജയിലിൽ കഴിഞ്ഞിട്ടുള്ള ആളാണ് പ്രതി. ഇതിനുമുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ അന്വേഷിച്ചു വരികയാണെന്ന് ഡി.വൈ.എസ്.പി അറിയിച്ചു. പ്രതിയെ തുടർന്നുള്ള അന്വേഷണത്തിനായി തങ്കമണി പോലീസിന് കൈമാറി.