ഉപ്പുതറയിൽ എം സി എഫ് നിർമ്മിക്കാൻ മുൻ ഭരണസമിതി വാങ്ങിയ ഭൂമിക്ക് ഓഡിറ്റ് ഒബ്ജക്ഷൻ. ഹരിതകർമ്മസേനയുടെ ദുരിതം അകറ്റാൻ വാങ്ങിയ ഭൂമിക്കാണ് ഓഡിറ്റ് വിഭാഗം തടസം ഉന്നയിച്ചിരിക്കുന്നത്.
ഉപ്പുതറയിൽ എം സി എഫ് നിർമ്മിക്കാൻ മുൻ ഭരണസമിതി വാങ്ങിയ ഭൂമിക്ക് ഓഡിറ്റ് ഒബ്ജക്ഷൻ. ഹരിതകർമ്മസേനയുടെ ദുരിതം അകറ്റാൻ വാങ്ങിയ ഭൂമിക്കാണ് ഓഡിറ്റ് വിഭാഗം തടസം ഉന്നയിച്ചിരിക്കുന്നത്. ഹരിത കർമ്മസേനയുടെ കൃത്യനിർവ്വഹണം വലിയ ദുരിതം പേറിയാണ് നടക്കുന്നത്. എം സി എഫ് നിർമ്മാണത്തിന് മുൻ ഭരണസമിതിയും നിലവിലെ ഭരണ സമിതിയും ഫണ്ട് അനുവദിച്ചുവെങ്കിലും ഓഡിറ്റ് വിഭാഗത്തിൻ്റെ തടസം തിരിച്ചടിയായി. അവധിയിൽ പോയ സെക്രട്ടറിയുടെ നിരുത്തുരവാദിത്യ പ്രവർത്തനമാണിതിന് കാരണമെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്തെ മികച്ച ഹരിത കർമ്മസേനക്കുള്ള പുരസ്കാരം നേടിയ ഹരിത കർമ്മസേനയാണ് ഉപ്പുതറയിലേത്. എന്നാൽ ഇവരുടെ തൊഴിലിടം കണ്ടാൽ ആരും നാണിച്ച് പോകും. ആധുനീക അറവ് ശാലക്ക് നിർമ്മിച്ച കെട്ടിടത്തിലാണ് വനിതകൾ ജോലി ചെയ്യുന്നത്. ഇവിടെ ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും ഉണ്ട്. അതിനാൽ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് കൂമ്പാരം കൂടിക്കിടക്കുകയാണ് ഒന്ന് നടന്ന് പോകാൻ പോലും സൗകര്യം ഇവിടെ ഇല്ല.
ഇവരുടെ ദുരിതം അകറ്റാനാണ് 55 ലക്ഷം ചിലവഴിച്ച് 60 സെൻ്റ് ഭൂമി വാങ്ങിയത്.23 ലക്ഷം രൂപ കെട്ടിടം നിർമ്മിക്കാനും അനുവദിച്ചു. എന്നാൽ സമയ ബന്ധിതമായി സെക്രട്ടറി തുടർ നടപടികൾ സ്വീകരിച്ചില്ല. ഭൂമി വാങ്ങിയപ്പോൾ ഭൂ ഉടമക്ക് 55 ലക്ഷം രൂപയിൽ 53 ലക്ഷം കൊടുത്താണ് ഭൂമി എഴുതി നൽകിയത്. ബാക്കി 2 ലക്ഷം രൂപ 2025 - 26 വർഷം നൽകാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ സെക്രട്ടറി പണം നൽകാൻ തയ്യാറായില്ലന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഭൂഉടമക്ക് നൽകാനുള്ള 2 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഭൂ ഉടമക്ക് നൽകിയ 53 ലക്ഷം രൂപ ഓഡിറ്റ് വിഭാഗം തടസപ്പെടുത്തിയതിനാൽ ഓഡിറ്റ് വിഭാഗത്തിൻ്റെ അനുമതി കിട്ടിയാൽ മാത്രമെ നൽകാൻ കഴിയൂ.രാജമാണിക്യം റിപ്പോർട്ടിൽ ഉൾപ്പെട്ട സ്ഥലമായതിനാലാണ് ഓഡിറ്റ് വിഭാഗം തടസം ഉന്നയിച്ചത്. കളക്ടറുടെ ഉത്തരവ് പ്രകാരം വാങ്ങിയ ഭൂമി ക്കാണ് ഓഡിറ്റ് വിഭാഗം തടസം ഉന്നയിച്ചത്. നാളെകളിൽ ഭൂമി നഷ്ടപ്പെടും എന്ന അവസ്ഥ ഉണ്ടകുമെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് അടുത്ത കമ്മറ്റിയിൽ വെച്ച് തുടർ നടപടി സ്വീകരിച്ച് പ്രശ്നം പരിഹരിക്കുമെന്നും പ്രശ്നം പരിഹരിച്ചാൽ ഭൂഉടമക്ക് പണം നൽകുമെന്നും ഫണ്ടനുവദിച്ച നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും പറഞ്ഞു



