വന്യമൃഗ ഭീതി അകലുന്നില്ല; പീരുമേട് മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി
വന്യമൃഗ ഭീതിയിൽ വീണ്ടും പീരുമേട് ജനവാസ മേഖല. കുറച്ച് നാളുകൾക്ക് മുമ്പ് കാട്ടാനശല്യത്താൽ ഭീതിയിലായിരുന്ന പീരുമേട് നിവാസികൾക്ക് ജീവന് ഭീഷണിയായി ഇന്ന് എത്തിയിരിക്കുന്നത് പുലിയുടെ സാന്നിധ്യമാണ്. പീരുമേട് ടൗണിന് സമീപം സ്ഥിതി ചെയ്യുന്ന പീരുമേട് മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് പുലിയുടെ കാൽപാടുകൾ കണ്ടെത്തിയത്. രാവിലെ ക്ഷേത്രം തുറക്കുവാനെത്തിയ ജീവനക്കാരാണ് പുലിയുടെ കാൽപാടുകൾ കണ്ടത്. ക്ഷേത്രം ജീവനക്കാർ ഉടൻ തന്നെ വനം വകുപ്പിൽ വിവരമറിയിക്കുകയും മുറിഞ്ഞ പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ആർ ആർ ടി ടീം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. കാൽപാടുകൾ പുലിയുടേതെന്നോ കടുവയുടേതെന്നോ സ്ഥിരീകരിക്കുന്നതിനായി ഫോട്ടോ എടുത്ത് അയച്ചിട്ടുണ്ടെന്നും . പ്രദേശത്ത് ഉടൻ തന്നെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജീവ് പറഞ്ഞു.
പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജനവാസ മേഖലയിൽ പുലി എത്തിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശിച്ചു.