വണ്ടൻമേടിൽ പൊലീസിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. മദ്യ ലഹരിയിൽ പോലീസ് വാഹനവും തകർത്തു. അറസ്റ്റിലായത് അണക്കര നെറ്റിത്തൊഴു സ്വദേശികൾ
അണക്കര നെറ്റിത്തൊഴു പാലാക്കണ്ടം കൊച്ചുപറമ്പിൽ പാനോസ് വർഗീസ്(31), സഹോദരൻ ജിബിൻ വർഗീസ്(26), പാലാക്കണ്ടം കാരയ്ക്കാകുഴിയിൽ ജോമോൻ ചാക്കോ(33) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചറ ബിവറേജസിനു സമീപത്തെ കച്ചവട സ്ഥാപനത്തിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നെന്ന വിവരം അന്വേഷിക്കാൻ 24ന് വൈകിട്ട് ആറ് മണിയോടെയാണ് വണ്ടൻമേട് പൊലീസ് എത്തിയത്. ഏതാനും ആളുകൾ സ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്യവെ സ്ഥലത്തുണ്ടായിരുന്ന പ്രതികൾ എതിർപ്പുമായി എത്തി.
ഇത് തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങിയതോടെ ഒരാളെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റിയിരുത്തിയെങ്കിലും മറ്റുള്ളവർ ചേർന്ന് ഇയാളെ ബലമായി പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ എസ്‌ഐ എബി പി.മാത്യു, ഗ്രേഡ് എസ്‌ഐ കെ.ജി.പ്രകാശ്, സിപിഒ ശ്യാം മോഹൻ എന്നിവരെ കയ്യേറ്റം ചെയ്യുകയും പോലീസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.