മംഗളം ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മര്‍ദനം: ഇടുക്കി പ്രസ് ക്ലബ് പ്രതിഷേധിച്ചു
നെടുങ്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്റെ ചിത്രമെടുക്കുന്നതിനിടെ മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു. എല്‍ ഡി എഫ് ജില്ലാ നേതൃത്വത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ക്ഷണപ്രകാരമാണ് നവകേരള സദസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാധ്യമ സംഘം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പത്ര ഫോട്ടോഗ്രാഫറാണെന്ന് അറിയാതെ അല്ല സുരക്ഷ ഉദ്യോഗസ്ഥന്‍ എയ്ഞ്ചല്‍ അടിമാലിയെ മര്‍ദിച്ചത്. തൊടുപുഴയിലും ചെറുതോണിയിലും അടിമാലിയിലും എയ്ഞ്ചല്‍ മുഖ്യമന്ത്രിയുടെ അടക്കം ചിത്രങ്ങള്‍ വേദിയില്‍ കയറി പകര്‍ത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. ഈ ഉദ്യോഗസ്ഥന്‍ മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു എന്നത് വ്യക്തമാണ്. മന്ത്രിമാരും എം എം മണി എം എല്‍ എയും സി വി വര്‍ഗീസും അടക്കമുളള സി പി എം നേതാക്കളും ഇടപെട്ടിട്ടും ഇയാള്‍ അതിക്രമം തുടരുകയായിരുന്നു. ഇയാളെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുളള അവസരം ഒരുക്കണമെന്നും ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജും സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിലും ആവശ്യപ്പെട്ടു.
നവകേരള സദസിനിടെയാണ് എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മർദിച്ചത്.ഉടുമ്പൻചോല മണ്ഡലത്തിലെ നവകേരള സദസ് വേദിയിലായിരുന്നു സംഭവം.വാഹനത്തിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ എം.എം.മണി എം.എൽ.എ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന ചിത്രം പകർത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ കഴുത്തിന് പിടിക്കുകയായിരുന്നു.