കളമശ്ശേരിയിലെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. മരിച്ചത് ഇടുക്കി സ്വദേശിനി ലില്ലി ജോൺ
കളമശ്ശേരിയിലെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം കുളങ്ങരതൊട്ടിയിൽ വീട്ടിൽ ലില്ലി ജോണാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇവരുടെ ഭർത്താവ് കെ.വി.ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ ആകെ മരിച്ചവരുടെ എണ്ണം എട്ടായി. നെടുമറ്റം സഹകരണ ബാങ്ക് ഉദ്യോഗസ്ഥയാണ് മരിച്ച ലില്ലി. മക്കള്‍: ലിജോ, ലിജി, ലിന്‍റോ (യു.എസ്.എ). മരുമക്കള്‍: മിന്‍റു കളത്തൂര്‍ മഠത്തില്‍ പള്ളിക്കത്തോട്, സൈറസ് വടക്കേ കുടിയിരുപ്പില്‍ കൂത്താട്ടുകുളം, റീന.കാലടി മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്‍റെ ഭാര്യ റീനാ ജോസ് എന്ന സാലി (45), മക്കളായ പ്രവീൺ പ്രദീപൻ (24), ലിബിന (12), തൊടുപുഴ കാളിയാർ സ്വദേശി കുമാരി (45), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61) എന്നിവരാണ് നേരത്തേ മരിച്ചത്.
കഴിഞ്ഞ ഒക്ടോബർ 29 നാണ് യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്ന കളമശ്ശേരി സാമ്ര കൺവെൻഷൻ സെ ന്ററിൽ സ്ഫോടനം ഉണ്ടാകുന്നത്. സ്ഫോടനത്തിന് ശേഷം പൊലീസിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.