അവിടെ പരിചമുട്ട് ഇവിടെ നാടകം... ഒന്നും കേൾക്കാൻ പറ്റുന്നില്ലാ.....
ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിൽ ആകെ കല്ലുകടിയാണ്. മൈക്ക് സെറ്റാണ് പ്രധാന വില്ലൻ. അവിടെ പറഞ്ഞാൽ ഇവിടെ കേൾക്കില്ല എന്നതാണ് അവസ്ഥ. കറൻ്റ് പോയാൽ ജനറേറ്റർ ഓണായാൽ ഭാഗ്യം.
വേദികൾ നിശ്ചയിച്ചതിലും ആകെ പാളിച്ചയാണ്. കട്ടപ്പന സി എസ് ഐ ഗാർഡനിലാണ് നാടക മത്സരം. കെട്ടിത്തൂക്കിയ നിലയിൽ ഒന്നും നിലത്തു വച്ച നിലയിൽ രണ്ടും മൈക്കുകൾ വേദിയിൽ ഉണ്ട്.പക്ഷേ അഭിനേതാക്കളുടെ ശബ്ദം പലപ്പോഴും വ്യക്തമല്ല.
ഇനിയാണ് യഥാർത്ഥ വില്ലൻ്റെ വരവ്.നാടക വേദിയിൽ നിന്ന് 10 മീറ്റർ പോലും ദൂരമില്ലാതെയാണ് പരിചമുട്ടുകളി നടക്കുന്നത്.നാടക ഡയലോഗുകൾ പലതും പരിചയിൽ തട്ടി നിലംപരിശാകുകയാണ്. മൈം കാണുന്നതുപോലെ നാടകം കാണേണ്ട ഗതികേടിലാണ് പ്രേക്ഷകർ.
നീണ്ട നാളത്തെ പ്രയത്നത്തിനും പരിശീലനത്തിനും ശേഷമാണ് നാടകം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ വേദിയിൽ എത്തുന്നത്. അഭിനയത്തിനും സംഭാഷണത്തിനും ഒരു പോലെ പ്രാധാന്യമുള്ള ഈ കലാരൂപത്തിനോട് നീതി പുലർത്താൻ സംഘാടകർക്ക് കഴിഞ്ഞില്ല എന്നതാണ് ഖേദകരം. പലപ്പോഴും പാചകപ്പുര മാത്രം നോക്കുന്നവരായി കലോത്സവ സംഘാടകർ മാറുന്നു. കലോത്സവ വേദികൾ അന്നദാന വേദികളായി ചുരുങ്ങുകയാണ്.