കാട്ടാന ഭീതി ഒഴിയാതെ ഇടുക്കി ദേവികുളം മേഖല; കഴിഞ്ഞ രാത്രിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞിരുന്ന വീട് കാട്ടാന കൂട്ടം തകർത്തു
ആറ് കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ദേവികുളം കൊളമാങ്കാ എസ്റ്റേറ്റിലെ മസ്റ്റർ ഡിവിഷനിൽ നാശം വിതച്ചത്. രാത്രി എത്തിയ കാട്ടാനകൾ തൊഴിലാളി കുടംബങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുൻവശത്തെ ജനലിന് നേരെ ആക്രമണം നടത്തുകയും പിന്നീട് വീടിന്റെ ഒരു വശത്തെ കരിങ്കൽ ഭിത്തിയും ശുചിമുറിയും തകർക്കുകയും ചെയ്തു. വലിയ ശബ്ദം കേട്ടതോടെ തൊഴിലാളികൾ കുട്ടികളുമായി ഓടി രക്ഷപെടുകയായിരുന്നു.തകർന്ന് വീണ ഭിത്തിയിലെ കല്ല് പതിച്ച് ദസറത്ത് എന്ന് ജർഖണ്ഡ് സ്വദേശിക്ക് പരുക്കേറ്റു.
വീട്ടിൽ ഉണ്ടായിരുന്നവർ സമീപത്തെ തേയില തോട്ടത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു. ജാർഖണ്ഡ് സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. മൂന്ന് കുട്ടികൾ ഉൾപ്പടെ ഏഴ് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആനകൂട്ടത്തെ ഉൾകാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ശ്രമം ആരംഭിച്ചു. തുടർച്ചയായ അഞ്ചാം ദിവസവും ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ പടയപ്പ നാശം വിതച്ചിരുന്നു.