ശാന്തൻപാറ ചേരിയാറിൽ വീട് കയറി ആക്രമിച്ചതായി പരാതി
സ്ത്രീകൾ മാത്രമുണ്ടായിരുന്ന വീട്ടിൽ കയറി ബി എസ് എഫ് ജവാൻ ആക്രമണം നടത്തിയതായി പരാതി.കൊളവേലിയിൽ റെജിനാ ഐപ്പിന്റെ വീട്ടിലാണ് കഴിഞ്ഞ ഞായറഴ്ച സമീപവാസിയായ ജവാൻ ആക്രമണം നടത്തിയത്.മദ്യപിച്ച് എത്തിയ ജവാൻ വീടിന്റെ ജനാലകൾ തകർക്കുകയും വീടിന്റെ കതക് തള്ളി തുറക്കാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
വീട്ടുകാരുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. മദ്യപിച്ച് ആയുധവുമായി എത്തിയ ജവാൻ കൊളവേലിൽ റെജിനയുടെ വീടിന്റെ ജനൽ എറിഞ്ഞു ഉടയ്ക്കുകയും വീടിന്റെ കതക് തകർത്ത് അകത്ത് കയറാൻ ശ്രമിക്കുകയും ചെയ്‌തു. ഈ സമയം വീട്ടിൽ റെജിനയും മരുമകളും രണ്ട് വയസുള്ള കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്.
ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇരുവരെയും രക്ഷപെടുത്തിയത്.റെജിനയുടെ മകൻ ബേസിൽ നിർമിച്ചു നൽകുന്ന വീട് നിർമ്മാണത്തിന്റെ കരാറിൽ ഉണ്ടായ പ്രശ്നമാണ് ആക്രമണത്തിന് പിന്നിൽ എന്ന് ശാന്തൻപാറ പോലീസ് പറഞ്ഞു. റെജിനയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.