കളമശ്ശേരി സ്ഫോടനം നടന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
കളമശ്ശേരി സ്ഫോടനം നടന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ഉടൻ തന്നെ കൊച്ചിയിലെത്തും. അതേസമയം, അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് തിരിച്ചെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി.
മികച്ച ചികിത്സയൊരുക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താനാണ് നിര്‍ദേശം. കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും.
ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എറണാകുളം കളമശേരി സംറ കൺവെഷൻ സെന്‍ററിൽ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. 5 പേരുടെ നില ഗുരുതരമെന്നാണ് ആദ്യ വിവരം.
രാവിലെ 9:45-ഓടെ ഉണ്ടായ പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. യഹോവ സാക്ഷികളുടെ പ്രാർഥന യോഗത്തിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. മൂന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടായിരത്തിലധികം ആളുകൾ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വെള്ളിയാഴ്ച്ച ആരംഭിച്ച മൂന്ന് ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കാൻ ഇരിക്കെയാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. സ്ഥലത്ത് പൊലീസിന്‍റേയും ഫയർഫോഴ്സിന്‍റെയും പരിശോധന നടക്കുകയാണ്.