കാഞ്ചിയാർ കോടാലിപ്പാറയിൽ ഏലത്തിന്റെ ശരം മോഷ്ടിക്കുന്നതായി പരാതി.
കഴിഞ്ഞ രാത്രിയിൽ 2 ആദിവാസി കർഷകരുടെ കൃഷിയിടത്തിൽ നിന്നും ശരം മോഷണം പോയി. കോടാലിപ്പാറ സ്വദേശികളായ ആശോകന്റെയും ബാലകൃഷ്ണന്റെയും കൃഷിയിടത്തിൽ നിന്നാണ് ശരങ്ങൾ മോഷ്ടിച്ചത്. ആയിരക്കണക്കിന് രൂപയുടെ ഏലക്കായാണ് നഷ്ടമായിരിക്കുന്നത്.കോടാലിപ്പാറയിൽ ആദിവാസികളുടെ കൃഷിയിടത്തിൽ നിന്നാണ് ശരമടക്കം ഏലക്കാ മോഷണം പോയത്. കഴിഞ്ഞ രാത്രിയാണ് രണ്ട് കർഷകരുടെ ഏലച്ചെടികളിൽ നിന്നും ശരങ്ങൾ മുരിച്ച് കടത്തിയത്. രാവിലെ കായ് എടുക്കാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് ശരങ്ങൾ മുറിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ശരം മുറിച്ച് കടത്തിയതായി കണ്ടെത്തിയത്.
രാത്രികാലത്താണ് ഏലത്തോട്ടത്തിൽ നിന്നും ശരം മുറിച്ച് കൊണ്ടുപോയത്. സീസൺ ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ശരങ്ങൾ മോഷ്ടിക്കപ്പെട്ടത്.കായ്ഫലം കൂടുതലുള്ള ശരങ്ങൾ മാത്രം തിരഞ്ഞ് പിടിച്ചാണ് മോഷ്ടിക്കുന്നത്. കർഷകർ കായ് എടുക്കാൻ വരുമ്പോൾ മാത്രമാണ് ശരവും ഏലക്കയും നഷ്ടപ്പെടുന്നത് അറിയുന്നത്. മേഖലയിൽ മോഷണം വ്യാപകമായിരിക്കുകയാണ്. പോലീസ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് ആദിവാസി കർഷകരുടെ ആവശ്യം.