മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് ലോറിയിടിച്ച് മറിഞ്ഞു; 27 പേർക്ക് പരിക്ക്
മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ടൂറിസ്റ്റ് ബസ് മൂവാറ്റുപുഴ 130 ജംഗ്ഷനിൽ മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ബസ്സിന് പിന്നിൽ പച്ചക്കറി കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചതാണ് അപകടത്തിന് കാരണമായത്. തീരെ ചെറിയ കുട്ടികളും സ്ത്രീകളും ബസ് ജീവനക്കാരും ഉൾപ്പെടെ ബസ്സിലുണ്ടായിരുന്ന 27 പേർക്കും പരിക്കേറ്റു.
അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരമെങ്കിലും നാല് പേരുടെ തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടവിവരമറിഞ്ഞ് മൂവാറ്റുപുഴ ഫയർ ആൻഡ് റെസ്ക്യൂ സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസ്സിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സുരക്ഷിതമായി പുറത്തെടുത്തു.
പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് വലിയ ക്രെയിൻ എത്തിച്ച് അപകടത്തിൽപ്പെട്ട ബസ് നിവർത്തി റോഡിന്റെ വശത്തേക്ക് മാറ്റി. റോഡിൽ വീണ അവശിഷ്ടങ്ങൾ വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.



