ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വിശ്രമമില്ലാതെ പീരുമേട്ടിലെ അഗ്നിരക്ഷാ സേന. കുന്നുകളും കൊക്കകളും ഏറെയുള്ള പീരുമേട് പ്രദേശത്ത് പ്രകൃതി ദുരന്തങ്ങളിൽ സദാസമയം കര്‍മനിരതരായി അഗ്നിരക്ഷാ സേനാ അംഗങ്ങള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ സേനാംഗങ്ങള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ ത്തനം നടത്തിയത് മണിക്കൂറുകളാണ്. ദേശീയപാത 183ല്‍ പുല്ലുപാറയ്‌ക്ക് സമീപം മരം കടപുഴകി വീഴുകയും മലയിടിയുകയും ചെയ്‌തതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്‌ഥലത്തെത്തി ചെയിന്‍ സോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്‌ഥാപിച്ചിരുന്നു. ഇവിടെ നിന്നും മടങ്ങുന്ന വഴിയില്‍ കടുവപ്പാറയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി.
മണ്ണും വലിയ പാറക്കല്ലുകളും മരങ്ങളും വീണ് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. തുടര്‍ന്ന് സമീപത്തെ വാടകവീട്ടില്‍ അപകടാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന അന്യസംസ്‌ഥാന തൊഴിലാളികളെ സേനാംഗങ്ങള്‍ സമയബ ന്ധിതമായി സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇതിനു പിന്നാലെ, പുലര്‍ച്ചെ ഇതേ സ്‌ഥലത്ത് വീണ്ടും ശക്‌തമായ ഉരുള്‍പൊട്ടലുണ്ടായി. കാറ്റും ഇരുട്ടും ശക്‌തമായ പ്രകൃതിക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും സേന പിന്മാറിയില്ല.
ജെ.സി.ബിയുടെ സഹായത്തോടെ തടസങ്ങളെല്ലാം നീക്കി ഗതാഗതം പൂര്‍ണമായും പുനഃസ്‌ഥാപിച്ചു. എസ്.എഫ്.ആര്‍.ഒ ശ്രീരൂപ്, എഫ്.ആര്‍.ഒ (ഡ്രൈവര്‍) സന്തോഷ്, എഫ്.ആര്‍.ഒമാരായ അനീഷ്, അന്‍ഷാദ്, അരുണ്‍, മനു, രാജ്‌മോന്‍, മുരുകേശന്‍ എന്നിവരടങ്ങുന്ന സംഘമാണ് പീരുമേട് റോഡിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വാഗമണ്‍ കോലാഹലമേട്ടില്‍ വീടിനു മുകളിലേക്ക് മലയിടിഞ്ഞുവീണ് വയോധികന്‍ മരണപ്പെട്ട സംഭവത്തിലും പീരുമേട്ടില്‍ നിന്നുള്ള സേനയാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മണ്ണും വെള്ളവും പാറക്കല്ലുകളും നിറഞ്ഞ മുറിയില്‍ അതിസാഹസികമായാണ് സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തിയത്.
ഹിറ്റാച്ചിയുടെ സഹായത്തോടെ ഒരുവശം ഇളക്കി മാറ്റിയ ശേഷം പിക്കാസ്, ക്രോബാര്‍, തുമ്പ എന്നിവ ഉപയോഗിച്ച് പ്രയത്നിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. സേ്‌റ്റഷന്‍ ഓഫീസര്‍ വി. എന്‍. സുനില്‍കുമാര്‍, അസിസ്‌റ്റന്റ് സേ്‌റ്റഷന്‍ ഓഫീസര്‍ ജി. സുനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഷാജി, എം.സി. സതീഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്. സുനില്‍കുമാര്‍, നികേഷ്, വിവേക് എന്നിവരാണ് കോലാഹലമേട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.





