പുതിയ സര്‍ക്കാരിനും താത്പര്യമില്ല; ഇടുക്കി പാക്കേജിന് അനക്കമില്ല ഭരണാനുമതി ലഭിച്ച 123 കോടിയില്‍ ചെലവഴിച്ചത് 22 കോടി മാത്രം.സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ് മൂന്ന് മാസം പിന്നിടുമ്പോഴും ഇടുക്കിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച 'ഇടുക്കി പാക്കേജി"ന് അനക്കമില്ല.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കലക്‌ട്രേറ്റില്‍ ഒരു വട്ടം അവലോകന യോഗം ചേർന്നിരുന്നു. പതിവ് പോലെ പദ്ധതി പ്രവർത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് യോഗ ശേഷം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് പ്രഖ്യാപനവും നടത്തി. എന്നാല്‍ പിന്നീടും കാര്യങ്ങള്‍ പഴയപടി തന്നെയാണെന്നാണ് ആക്ഷേപമുയരുന്നത്. പാക്കേജിന് കീഴില്‍ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും വിവിധ പ്രവർത്തികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവകളുടെ പൂർത്തീകരണം സംബന്ധിച്ച് ആർക്കും കൃത്യതയില്ല.മുൻ സർക്കാരിന്റെ കാലത്തും നിരവധി അവലോകന യോഗങ്ങള്‍ നടന്നിരുന്നെങ്കിലും നിർവഹണത്തില്‍ പുരോഗതിയുണ്ടായില്ല.
ലക്ഷ്യം സമഗ്രവികസനം അടിസ്ഥാന സൗകര്യ വികസനമടക്കം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് പാക്കേജ് പ്രഖ്യാപിക്കപ്പെട്ടത്. ഇതോടൊപ്പം കാർഷികമേഖലയുടെ നവീകരണം, വിനോദ സഞ്ചാരമേഖലകളുടെ വികസനം, മനുഷ്യവന്യജീവി സംഘർഷം കുറക്കാനുളള കർമപദ്ധതികള്‍, മൃഗസംരക്ഷണം, ക്ഷീര വികസനം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ നവീകരണം അടക്കം നിരവധി പദ്ധതികളും ഇതോടൊപ്പം ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഒന്നും പൂർണമായും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല.
ലഭിച്ച ഫണ്ടില്‍ ചെലവിട്ടത് തുച്ഛം 2022- 23 മുതല്‍ 2025- 26 വരെയുള്ള സാമ്പത്തിക വർഷങ്ങളില്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 30 പ്രവൃത്തികള്‍ക്കായി 123.84 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇതില്‍ ഒരൊറ്റ പ്രവൃത്തി മാത്രമാണ് ഇതുവരെ പൂർത്തിയായത്. നാല് പ്രവൃത്തികള്‍ പൂർത്തീകരണ ഘട്ടത്തിലാണ്. അനുമതി ലഭിച്ച തുകയില്‍ 22.80 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്ന് സർക്കാർ രേഖകള്‍ വ്യക്തമാക്കുന്നു.പദ്ധതികള്‍ താളംതെറ്റി.
കാർഷിക മേഖല: ശീതകാല പച്ചക്കറി കൃഷി പ്രോത്സാഹനവും വിപണനവും ലക്ഷ്യമിട്ട പ്രത്യേക പദ്ധതികള്‍ ഫണ്ട് അപര്യാപ്തത മൂലം മുടങ്ങി. നീർത്തട വികസന പദ്ധതികളും കനാല്‍ നവീകരണവും പാതിവഴിയിലാണ്.
വന്യജീവി സംഘർഷം: ജില്ല നേരിടുന്ന പ്രധാന വെല്ലുവിളിയായ മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള സോളാർ ഫെൻസിങ് നിർമാണം പലയിടത്തും ടെൻഡർ നടപടികളില്‍ കുടുങ്ങിക്കിടക്കുകയാണ്.

