സെൻസസ് വിവരശേഖരണത്തിനിടെ കട്ടപ്പനയിൽ അധ്യാപികയ്ക്ക് വളർത്തുനായുടെ കടിയേറ്റു. വെള്ളയാംകുടി സെൻ്റ് ജേറോംസ് യു.പി. സ്കൂളിലെ അധ്യാപിക പുളിയന്മല വാഴചാരിയിൽ ജിഷാ പി. മാണിക്കാണ് പരിക്കേറ്റത്.
വീട്ടിൽ സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ വളർത്തുനായ അധ്യാപികയെ ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയ അധ്യാപികയെ വീട്ടു ഉടമസ്ഥനെത്തിയാണ് നായുടെ പിടിയിൽ നിന്ന് മോചിപ്പിച്ചത്. ആക്രമണത്തിൽ കാലിൽ മുറിവേൽക്കുകയും നായുടെ പല്ല് ആഴത്തിൽ ഇറങ്ങുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപികയോട് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.
സെൻസസ് ഡ്യൂട്ടിക്കായി വീടുകളിലെത്തുന്ന ജീവനക്കാർക്കും അധ്യാപകർക്കും ഇത്തരം സാഹചര്യങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.എന്നിരുന്നാലും തെട്ടടുത്ത ദിവസങ്ങളിലായി തൻ്റെ ഡ്യൂട്ടി പൂർണ്ണമായും നിറവേറ്റുകുന്നും ജിഷാ പി മാണി പറഞ്ഞു.





