തമിഴ്നാട് റേഷൻ അരി കുമളി ചെക്ക് പോസ്റ്റ് വഴി കടത്തുന്നത് തടയുവാൻ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
തമിഴ്നാട്ടിൽ നിന്നും റേഷനരി കുമളി ചെക്ക് പോസ്റ്റ് വഴി കടത്തി സംഭരിച്ച് വ്യാപകമായി കരിഞ്ചന്തയിൽ വില്പന നടത്തുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ 14 -7 -26 പുലർച്ചെ 5: 30 മുതൽ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുമളി ചെക്ക്പോസ്റ്റിലും പരിസരത്തെ വ്യാപാര കേന്ദ്രങ്ങളിലും ചെക്ക് പോസ്റ്റിന് സമീപത്ത് സംശയാസ്പദമായി അടഞ്ഞുകിടന്നിരുന്ന കെട്ടിടം മുറി തുറന്നും പരിശോധന നടത്തി. രണ്ടുമാസത്തിലൊരിക്കൽ കേരള - തമിഴ്നാട് പൊതുവിതരണ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കുന്നത് തടയുന്നതിനായി കർശനമായ നീരിക്ഷണവും പരിശോധനകളും നടത്തിവരികയാണ്.
റേഷൻ അരി കരിഞ്ചന്തയിൽ വിൽക്കുന്നത് പിടിക്കപ്പെട്ടാൽ 1955-ലെ അവശ്യസാധന നിയമം പ്രകാരം 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തുടർന്നും അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ നടത്തി കുറ്റക്കാർക്ക് എതിരെ കർശ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് താലൂക് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ താലൂക് സപ്ലൈ ഓഫീസർ ഗണേശൻ എം., അസിസ്റ്റന്റ് താലൂക് സപ്ലൈ ഓഫീസർ ബിനോയ് നൈനാൻ, റേഷനിങ് ഇൻസ്‌പെക്ടർമാരായ റെജി തോമസ്, ഷിജുമോൻ തോമസ് എന്നിവരോടൊപ്പം കുമളി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.





