ഉപ്പുതറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി.
ഉപ്പുതറ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. ഏലപ്പാറ ഇൻഡെയ്ൻ ഗ്യാസ് ഏജൻസി ഉടമ സിന്ധുവിൻ്റെ ഉടമസ്ഥതയിലുള്ള ഉപ്പുതറ ഒൻപതേക്കർ സൂര്യകാന്തി കവലയിലെ കാട്പിടിച്ച് കിടന്ന പറമ്പിൽ നിന്നാണ് പാമ്പിനെ പിടി കൂടിയത്. വെള്ളിയാഴ്ച രാവിലെ പത്തോടെ കാട് വെട്ടുന്നതിനിടെ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.
തൊഴിലാളികൾ പറഞ്ഞതനുസരിച്ച് പഞ്ചായത്ത് അധികൃതർ കാക്കത്തോട് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു. വിവരം അറിഞ്ഞയുടൻ ഉപ്പുതന പഞ്ചായത്ത് പ്രസിഡൻ്റ്ഷീലാ രാജൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും, നിരവധി നാട്ടുകാരും സംഭവ സ്ഥലത്തെത്തി. തൊട്ടു പിന്നാലെ സെക്ഷൻ ഫോറസ്റ്റർ കെ.അനിലിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഒന്നര മണിക്കൂർ നേരത്തെ പ്രയത്നത്തിനൊ ടുവിൽ ഏഴടി നീളവും 20 കിലോയോളം തൂക്കവുമുള്ള പെരുമ്പാമ്പിനെ വലയി ലാക്കി.
ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബെനഡിക്ട് ജോസഫ്, സി.എ.അഫ്സൽ , റെസ്ക്യൂ വാച്ചുമാരായ കെ. ആർ. രജ്ഞിത് , അലക്സ് തങ്കച്ചൻ എന്നിവരാണ് പാമ്പിനെ പിടികൂടിയത്. പാമ്പിന്നെ കാഞ്ചിയാർ റേഞ്ചിലെ വാളാടുപാറ വനമേഖലയിൽ തുറന്നു വിട്ടു. പെരുമ്പാമ്പിനെ പിടികൂടിയ പറമ്പിനടുത്ത് വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ തേയില തോട്ടം കാട് മൂടി കിടക്കുന്നുണ്ട്. തൊട്ടടുത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെ നാട്ടുകാർക്ക് ആശങ്കയാലാണ്.



