വനം മന്ത്രി ഷിബു ബേബി ജോൺ നാളെ ചിന്നക്കനാലിൽ
ചിന്നക്കനാൽ മേഖലയിലെ വന്യജീവി ആക്രമണങ്ങൾക്കും വനംഭൂമി കയ്യേറ്റങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിനായി വനംമന്ത്രി ഷിബു ബേബി ജോൺ നാളെ പ്രദേശം സന്ദർശിക്കും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തെയും മന്ത്രി സന്ദർശിക്കും.നാളെ രാവിലെ 11 മണിയോടെയാണ് വനംമന്ത്രി ഷിബു ബേബി ജോൺ ചിന്നക്കനാലിൽ എത്തിച്ചേരുന്നത്. കഴിഞ്ഞ ദിവസം മേഖലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട മാരിയുടെ വീട് മന്ത്രി സന്ദർശിക്കും. മാരിയുടെ വേർപാടോടെ അനാഥരായ രണ്ട് കുട്ടികളെ നേരിൽകാണുന്നതിനും അവരുടെ തുടർന്നുള്ള പഠനച്ചെലവുകളും പാർപ്പിട സൗകര്യവും ഉറപ്പുവരുത്തുന്നതിനുമുള്ള അടിയന്തര നടപടികൾ മന്ത്രി കൈക്കൊള്ളും.
മേഖലയിലെ ജനങ്ങളുടെ കൃഷിയിടങ്ങളും ഏലത്തോട്ടങ്ങളും വ്യാപകമായി നശിപ്പിക്കുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പൊതുജനങ്ങളുമായി മന്ത്രി നേരിട്ട് സംവദിക്കും. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, ദേവികുളം എം.എൽ.എ എ. രാജ, ഉടുമ്പൻചോല മുൻ എം.എൽ.എ അഡ്വ. സേനാപതി വേണു തുടങ്ങിയ ജനപ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടാകും. ചിന്നക്കനാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും പ്രദേശത്തെ മുഴുവൻ പൊതുജനങ്ങളുടെയും നേതൃത്വത്തിൽ വനംമന്ത്രിക്ക് സ്വികരണമൊരുക്കുമെന്നും മണ്ഡലം പ്രസിഡന്റ് വേൽമണി പറഞ്ഞു.
വന്യജീവി ആക്രമണങ്ങൾക്ക് പുറമെ, മേഖലയിലെ വൻതോതിലുള്ള വനംഭൂമി കയ്യേറ്റത്തെക്കുറിച്ചും വനംമന്ത്രി നാളെ നേരിട്ട് വിലയിരുത്തും വന്യജീവി ശല്യത്തിൽ വലയുന്ന ചിന്നക്കനാലിലെ സാധാരണക്കാരായ ജനങ്ങൾക്ക് വനംമന്ത്രിയുടെ നാളത്തെ സന്ദർശനം വലിയ പ്രതീക്ഷയാണ് നൽകുന്നത്.

