വ്യാജരേഖ ചമച്ച് സാമ്പത്തിക തട്ടിപ്പ്; നിർമ്മിതി കേന്ദ്രം മുൻ റീജിയണൽ എഞ്ചിനീയർക്ക് 12 വർഷം തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ.
ഹൗസിംഗ് സ്കീമിൽ വ്യാജരേഖകൾ ചമച്ച് അർഹതയില്ലാത്തവർക്ക് ധനസഹായം അനുവദിച്ച് സർക്കാർ ഫണ്ട് തട്ടിച്ച കേസിൽ നിർമ്മിതി കേന്ദ്രം മുൻ റീജിയണൽ എഞ്ചിനീയർക്ക് കഠിനതടവും പിഴയും ശിക്ഷ. തൊടുപുഴ മുട്ടം നിർമ്മിതി കേന്ദ്രം മുൻ റീജിയണൽ എഞ്ചിനീയറും എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയുമായ കൃഷ്ണദത്തിനെ (74) ആണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 12 വർഷം കഠിനതടവും 6 ലക്ഷം രൂപ പിഴ ഒടുക്കാനുമാണ് വിജിലൻസ് കോടതി ജഡ്ജ് രാജേഷ് ജി വിധിച്ചത്.
2007 - 2008 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. കൃഷ്ണദത്ത് മുട്ടം നിർമ്മിതി കേന്ദ്രത്തിൽ റീജിയണൽ എഞ്ചിനീയറായിരിക്കെ, നിർമ്മിതി കേന്ദ്രം നടപ്പിലാക്കിയ ഭവന പദ്ധതിയിൽ വ്യാജരേഖകൾ നിർമ്മിച്ച് യോഗ്യരല്ലാത്ത അഞ്ചുപേർക്ക് ഗ്രാന്റ് അനുവദിക്കുകയായിരുന്നു. ഇതുവഴി 1,75,000 രൂപയുടെ സാമ്പത്തിക നഷ്ടം സർക്കാരിനുണ്ടാക്കിയെന്നാണ് കേസ്. നേരത്തെ ഏലപ്പാറ ഗ്രാമപഞ്ചായത്തിൽ നിന്നും ഇടുക്കി ജില്ലാ പഞ്ചായത്തിൽ നിന്നും ഭവന നിർമ്മാണ സഹായം കൈപ്പറ്റിയവർക്ക് തന്നെയാണ് പ്രതി വീണ്ടും വ്യാജരേഖകൾ ചമച്ച് പണം അനുവദിച്ചതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് 2014-ലാണ് ഇടുക്കി വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി രതീഷ് കൃഷ്ണൻ, ഇൻസ്പെക്ടർമാരായ വിശ്വനാഥൻ നായർ, ജിൽസൺ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. വിജിലൻസിനായി പബ്ലിക് പ്രോസിക്യൂട്ടർ സരിത വി.എ കോടതിയിൽ ഹാജരായി.



