കട്ടപ്പന മത്സ്യ മാർക്കറ്റിൽ നിന്നും ഒഴുകിയെത്തുന്ന മലിന ജലത്തിൽ നിന്നുണ്ടാകുന്ന ദുർഗന്ധം മൂലം മൂക്കു പൊത്തി വ്യാപാരം ചെയ്യേണ്ട ഗതികേടിലാണ് ഒരുപറ്റം വ്യാപാരികൾ
കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ മാർക്കറ്റിനോട് ചേർന്നുള്ള ബസ് സ്റ്റോപ്പിന് സമീപത്താണ് മലിനജലം ഒഴുകിപ്പോകുന്ന ഓടയ്ക്ക് മൂടിയില്ലാതെ മാസങ്ങളായി കിടക്കുന്നത്. അതിനാൽ അസഹനീയമായ ദുർഗന്ധമാണ് പ്രദേശത്ത്.
വ്യാപാരികളെ കൂടാതെ ബസ് കാത്തു നിൽക്കുന്നവർക്കും ഇതുവഴി കടന്നുപോകുന്നവർക്കും ഓടയിൽ നിന്നുള്ള ദുർഗന്ധം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ദിനംപ്രതി നിരവധി പേർ കടന്നുപോകുന്ന സ്ഥലമാണിത്. നിരവധി വ്യാപാരികൾ ഇവിടെ വ്യാപാരം നടത്തിവരുന്നു. ഇവർക്കെല്ലാം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
സാംക്രമിക രോഗ ഭീഷണിയും ഇവിടെ നിലനിൽക്കുന്നുണ്ട് നിരവധിതവണ കട്ടപ്പന നഗരസഭ അധികൃതർ മുൻപാകെ പ്രദേശത്തെ വ്യാപാരികൾ ഈ വിഷയം ഉന്നയിച്ചെങ്കിലും നടപടി ഒന്നുമുണ്ടായിട്ടില്ല. അടുത്തിടെ മാർക്കറ്റ് നവീകരിച്ച സമയത്ത് ഈ വിഷയം അധികാരികളെ അറിയിച്ചെങ്കിലും വിഷയത്തിന് പരിഹാരം കണ്ടില്ല.
മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങളിൽ നിന്നടക്കം പുറന്തള്ളുന്ന മലിനജലം ഈ ഓടയിലൂടെയാണ് പോകുന്നത്.ഈ ഭാഗത്ത് മൂടിയില്ലാത്തതിനാൽ വലിയ ദുർഗന്ധം ആണ് ഉണ്ടാകുന്നത്. ഇതുമൂലം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ കച്ചവടത്തേയും പ്രതികൂലമായി ബാധിച്ചതായി ഇവർ പറയുന്നു... കൊതുക് ശല്യവും ഇവിടെ അതിരൂക്ഷമാണ്. കട്ടപ്പന നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് വിഷയത്തിൽ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തെ വ്യാപാരികൾ ആവശ്യപ്പെടുന്നത്.



