ക്ഷീര-കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം എന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.ജെ. ജോസ് മോൻ ആവശ്യപ്പെട്ടു.
ക്ഷീരമേഖലയിലും കാർഷിക മേഖലയിലും ഉൽപാദന ചെലവ് കുത്തനെ ഉയരുമ്പോഴും കർഷകർക്ക് ന്യായമായ വില ലഭിക്കാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി (KDP) സംസ്ഥാന അധ്യക്ഷൻ കെ.ജെ. ജോസ് മോൻ പറഞ്ഞു. കാലിത്തീറ്റ, കാർഷിക ഇൻപുട്ടുകൾ, കീടനാശിനികൾ, വളങ്ങൾ തുടങ്ങിയവയുടെ വിലവർധനവ് കർഷകരെ സാമ്പത്തികമായി തളർത്തുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കട്ടപ്പനയിൽ സംഘടിപ്പിച്ച പാർട്ടി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണകൂടം എന്ന ജനാധിപത്യ സങ്കൽപ്പത്തിന് പകരം ഭരണകൂടങ്ങൾ വോട്ടർമാരെ തെരഞ്ഞെടുക്കുന്ന സാഹചര്യം രാജ്യത്ത് രൂപപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാളിൽ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന ആരോപണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങൾ ഉയരേണ്ട സാഹചര്യമാണുള്ളതെന്നും വ്യക്തമാക്കി.
പാർട്ടി ജില്ലാ പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. കെ.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി സാജു എം. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.കെ. ജയൻ, ജില്ലാ ജനറൽ സെക്രട്ടറി ജിസൺ ജോയ് എന്നിവർ പ്രസംഗിച്ചു.



