ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച നരിയമ്പാറ-കൽത്തൊട്ടി-വെള്ളിലാംകണ്ടം റോഡ് നിർമാണം നിലച്ചിട്ട് ആഴ്ചകൾ.
ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച നരിയമ്പാറ-കൽത്തൊട്ടി-വെള്ളിലാംകണ്ടം റോഡ് നിർമാണം നിലച്ചിട്ട് ആഴ്ചകൾ. ഏതാനും ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമാണവും റോഡിന് വീതി കൂട്ടൽ ജോലികളും ആരംഭിച്ചശേഷമാണ് പണികൾ നിലച്ചത്. സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ നിലച്ച മേഖലകളിൽ അപകട ഭീഷണി നിലനിൽക്കുകയാണ്.
റോഡരുകിൽ കല്ലുകൾ ഇറക്കിയിട്ടിരിക്കുന്നതും ഭീഷണിയാണ്. വീതി കൂട്ടലിന്റെ ഭാഗമായി നിലവിലുള്ള ടാറിങ്ങിന്റെ ഇരുവശത്തും മണ്ണുമാന്തിയന്ത്രം കൊണ്ട് മണ്ണ് നീക്കിയശേഷം മക്കും മെറ്റലും വിരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഈ ഭാഗത്തുകൂടി വെള്ളം കുത്തിയൊലിച്ചതോടെ മെറ്റലുകൾ റോഡിൽ നിരന്നു. ഇത് ബൈക്ക് യാത്രികർ ഉൾപെടെയുള്ളവർ അപകടത്തിൽപെടാൻ കാരണമായി.
ചിലയിടങ്ങളിൽ റോഡരുകിൽ മണ്ണ് കൂട്ടിയിട്ടിരിക്കുന്നതും വാഹന-കാൽനട യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.ശബരിമല പ്രോജക്ടിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 10 കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് നവീകരിക്കാൻ പണി തുടങ്ങിയത്. ടൂറിസം മേഖലയ്ക്കു കൂടി ഗുണകരമാകുമെന്ന പ്രഖ്യാപനത്തോടെ 2025 സെപ്റ്റംബറിൽ അന്നത്തെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് റോഡിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തിയത്. 10 കിലോമീറ്ററിൽ താഴെ ദൂരം മാത്രമാണുള്ളതെങ്കിലും ആദ്യഘട്ടത്തിൽ ആരംഭിച്ച മണ്ണുപണികൾ പോലും ഇതുവരെ എല്ലാ ഭാഗത്തും എത്തിയിട്ടില്ല.
സ്വകാര്യ ബസുകളും ഒട്ടേറെ സ്‌കൂൾ ബസുകളും ഉൾപെടെ സർവീസ് നടത്തുന്ന പാതയുടെ നിർമാണം നിലച്ചത് ജനങ്ങളെ വലയ്ക്കുകയാണ്. അപകടസാധ്യത ഏറെയുള്ള ഭാഗങ്ങളിൽപോലും ഏതാനും മീറ്റർ ദൂരത്തിൽ മാത്രമാണ് സംരക്ഷണഭിത്തി നിർമിക്കാൻ നടപടി ആരംഭിച്ചിട്ടുള്ളത്. നിരന്തരം മണ്ണിടിച്ചിൽ ഉണ്ടാകുന്ന ഭാഗങ്ങളിലടക്കം ആവശ്യമായ നീളത്തിൽ സംരക്ഷണഭിത്തി നിർമിക്കാനും പണികൾ വേഗത്തിൽ പൂർത്തിയാക്കാനും നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.



