കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡ് ടാർ ചെയ്തെങ്കിലും റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതിനാൽ വലിയ കട്ടിംങ് ആയി നിൽക്കുന്നത് യാത്രക്കാരെയും കച്ചവടക്കാരെയും വലയ്ക്കുന്നു.
കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡ് ടാർ ചെയ്തെങ്കിലും റോഡിൻ്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യാത്തതിനാൽ വലിയ കട്ടിംങ് ആയി നിൽക്കുന്നത് യാത്രക്കാരെയും കച്ചവടക്കാരെയും വലയ്ക്കുന്നു. നവകേരള സദസിൽ ഒരുകോടി രൂപ അനുവദിച്ചാണ് ഈ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഫെബ്രുവരി പകുതിയോടെ ആരംഭിച്ചത്.
പണികൾ വൈകിയത് നാട്ടുകാർക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ടാറിങ് പൂർത്തിയാക്കിയത്. റോഡ് നിർമ്മാണം പൂർത്തിയായത് ആശ്വാസമായി എങ്കിലും ടാറിങ്ങിന്റെ ഇരുവശങ്ങളിലും വലിയ കട്ടിംങ് ആണ് നിലവിലെ പ്രധാന പ്രതിസന്ധി. ഇതുമൂലം പാതയോരത്തുള്ള വിവിധ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല. വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഈ റൂട്ടിൽ കൂടുതലായുള്ളത്. അവിടങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചിലർ താൽക്കാലിക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും അപകടാവസ്ഥ നിലനിൽക്കുകയാണ്.
ചിലയിടങ്ങൾ ചെളിക്കുണ്ടായി മാറിയിരിക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. എതിരെ വാഹനങ്ങൾ വരുമ്പോൾ സൈഡ് നൽകുന്ന വാഹനങ്ങൾ കട്ടിങ്ങിൽ നിന്ന് താഴേയ്ക്ക് ഇറക്കിയാൽ അടിവശം ഇടിച്ച് കേടുപാടുകൾ സംഭവിക്കുന്ന സ്ഥിതിയാണ്. ടാറിങ് കഴിഞ്ഞതിനാൽ വാഹനങ്ങൾ വേഗതയിൽ വരുമ്പോൾ അരുക് നൽകാൻ കഴിയാതെ വരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ബൈപാസിൽ നിന്ന് ഇടുക്കിക്കവല ഭാഗത്തേക്ക് ചെന്നുകയറുന്ന മേഖലയിൽ റോഡിന്റെ വശങ്ങളിൽ കാട് വളർന്ന് നിൽക്കുന്നതും ഭീഷണിയായിട്ടുണ്ട്.ടാറിങ്ങിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്ത് അപകടാവസ്ഥ ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.



