കന്നുകാലി ലഭ്യത കുത്തനെ ഇടിഞ്ഞതോടെ ജില്ലയിൽ ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിൽ.
കന്നുകാലി ലഭ്യത കുത്തനെ ഇടിഞ്ഞതോടെ ജില്ലയിൽ ഇറച്ചി വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിൽ. പോത്തിന്റെയും കാളയുടെയും വരവ് നാലിലൊന്നായി കുറഞ്ഞതാണ് തിരിച്ചടിയായത്. ഈ സാഹചര്യത്തിൽ വരുന്ന വെള്ളിയാഴ്ച മുതൽ ജില്ലകളിലെ ഇറച്ചിക്കടകൾ അടച്ചിടാനാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷന്റെ തീരുമാനം.
വിഷയത്തിൽ സർക്കാർതലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.മാസങ്ങളായി തുടരുന്ന കന്നുകാലിക്ഷാമം വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. ഉയർന്ന വില നൽകിയിട്ടും പോത്തും എരുമയും ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മുമ്പ് ആന്ധ്രാപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്നാണ് മാടുകളെ എത്തിച്ചിരുന്നത്. എന്നാൽ യു.പി, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ മാടുകളെ എത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഇവയെ ലഭിക്കുന്നില്ല.
കഴിഞ്ഞയാഴ്ച മാത്രം അഞ്ഞൂറോളം മാടുകളെയാണ് ആന്ധ്രയിൽ പിടിച്ചെടുത്തത്. കാലികളെ വാഹനത്തിൽ കൊണ്ടുപോകുന്നതിനായി ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നതാണ് നിയമം. എന്നാൽ ആന്ധ്രയിൽ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് ജപ്തികളും വർദ്ധിച്ചു.ഇതെല്ലാം മാടുകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിന്റെ മറവിൽ വ്യാപകമായി ഗുണനിലവാരം ഇല്ലാത്ത ഇറച്ചി വിപണിയിൽ സജീവമാകുന്നത് ഉണ്ടെന്നും വ്യാപാരികൾ പറയുന്നു. ഇറച്ചി വ്യാപാരികളോട് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അനുകൂല നിലപാടുകൾ സ്വീകരിക്കണമെന്നും സ്ലോട്ടർ ഹൗസുകൾ ഉൾപ്പെടെ സജീവമാക്കി ഗുണനിലവാരമുള്ള ഇറച്ചികൾ വിപണിയിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

