മേരികുളത്ത് ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം.
മാർച്ച് 27ന് മേരികുളം കൂരാമ്പാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിൻ്റെ ഭാര്യ ആൻസി ആൻ്റണിയാണ് മരിച്ചത്. ആൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയും, മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ ആൻസിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും രോഗം മൂർച്ഛിച്ചതിനാൽ ചൊവാഴ്ച വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എന്നാൽ വേണ്ടത്ര പരിചരണം കിട്ടാത്തതിനാൽ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 7.45ന് മരിച്ചു. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവാണ് മരണ കാരണമെന്നാരോപിച്ച് ഭർത്താവ് സുനിലും ബന്ധുക്കളും രംഗത്തെത്തി. മെഡിക്കൽ കോളേജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബം പറഞ്ഞു. ആൻസിയുടെ മൃതദേഹം ശനിയാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചു. നൂറ് കണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. പള്ളിക്കുന്ന് കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് ആൻസി. മക്കൾ അലൻ, ആൽവിൻ.





