പുരയിടത്തില്‍ കയറിയെന്നാരോപിച്ച് ആള്‍ക്കൂട്ടാക്രമണം; അരൂരില്‍ യുവാവിനെ വലിച്ചിഴച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചു; നാലുപേര്‍ പിടിയില്‍
കാളിയാർ മഠം വളപ്പില്‍ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാല് പേർ പിടിയില്‍. മർദനത്തില്‍ പരിക്കേറ്റ അരൂർ പല്ലാക്കല്‍ സുല്‍ഫിക്കറിനെ (40) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അരൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കാളിയാർ മഠത്തിന് സമീപം മധു പി. നായരുടെ ഉടമസ്ഥതയിലുള്ള കോനാട്ടുപുരയിടത്തില്‍ കയറിയതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്.പുരയിടത്തില്‍ പ്രവേശിച്ച സുല്‍ഫിക്കറുമായി ചിലർ വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ഇയാളെ ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയുമായിരുന്നു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ക്രൂരത പുറംലോകമറിഞ്ഞത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അരൂർ പോലീസ് സുല്‍ഫിക്കറിന്റെ മൊഴി രേഖപ്പെടുത്തി. ഉടമയുടെ അറിവോടെയാണ് ആള്‍ത്താമസമില്ലാത്ത പുരയിടത്തില്‍ കയറിയതെന്നാണ് സുല്‍ഫിക്കർ പോലീസിനോട് പറഞ്ഞത്. അവിടെനിന്നും മടങ്ങി വരുമ്പോഴായിരുന്നു അക്രമം. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.



