വിദേശത്തെ ജോലി ഉപേക്ഷിച്ച് നാല് മാസം മുൻപ് നാട്ടിലെത്തിയ യുവാവ്; കടബാധ്യത കാരണം മയക്കുമരുന്ന് കച്ചവടത്തിന് ഇറങ്ങിയെന്ന് മൊഴി; എംഡിഎംഎയുമായി പിടിയില്‍
ബംഗളുരുവില്‍ നിന്നും എംഡിഎംഎ എത്തിച്ച് തലസ്ഥാനത്ത് വില്‍പ്പന നടത്തിയിരുന്ന യുവാവ് പിടിയില്‍.കാരക്കോണം, നിലമാമൂട് സ്വദേശിയായ അലന്‍ (27) ആണ് പിടിയിലായത്.നെയ്യാറ്റിന്‍കര, കാട്ടാക്കട, ഡാന്‍സാഫ് സംഘത്തിന്‍റെ സംയുക്തമായ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നെത്തിയ ബസില്‍ പാറശാലയില്‍ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി നാലു മാസം മുമ്പാണ് നാട്ടിലെത്തിയത്. കടബാധ്യത കാരണമാണ് ലഹരിക്കച്ചവടം നടത്താന്‍ ഇറങ്ങിയതെന്നാണ് ഇയാളുടെ മൊഴി.ബെംഗളൂരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ എംഡിഎംഎ തിരുവനന്തപുരത്ത് എത്തിച്ച് ഉയർന്ന വിലയ്ക്ക് വില്‍പന നടത്തുകയാണെന്നും പ്രതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട, നെയ്യാറ്റിന്‍കര മേഖലയിലായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ പ്രധാനമായും ലഹരി എത്തിച്ച് നല്‍കിയിരുന്നത്. ഇവർക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കും പ്രതി മയക്കുമരുന്ന് നല്‍കിയിരുന്നു. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.



