സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍: ആശങ്ക വേണ്ട, ഹോര്‍മുസ് വഴി കപ്പലുകള്‍ വരുംk
പശ്ചിമേഷ്യയില്‍ സംഘർഷം തുടരുകയാണെങ്കിലും ഇന്ത്യയ്‌ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സർവകക്ഷി യോഗത്തില്‍ കേന്ദ്ര സർക്കാർ.ഇന്ധനവില വർദ്ധിപ്പിക്കുന്നത് ആലോചനയിലില്ല. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകള്‍ക്ക് സുരക്ഷിത വഴിയൊരുക്കാനായത് നയതന്ത്ര വിജയമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ വരുമെന്നും അറിയിച്ചു.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച യോഗം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു. അമ്മ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തില്ല.രാജ്യത്ത് ആവശ്യത്തിനുള്ള ക്രൂഡ് ഓയില്‍, എല്‍.പി.ജി, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും ഊർജ്ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വിശദീകരിച്ചു. എല്‍.പി.ജി, എണ്ണ വിതരണം സുഗമാക്കാൻ കഴിയും വിധം സാധനങ്ങള്‍ ഇറക്കുമതി ചെയ്‌തിട്ടുണ്ട്. ആഭ്യന്തര വാതക ഉല്‍പ്പാദനം സംഘർഷത്തിന്റെ തുടക്കത്തില്‍ 28% ആയിരുന്നത് ഇപ്പോള്‍ 60% ആയി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ത്യൻ കപ്പലുകള്‍ മിക്ക രാജ്യങ്ങള്‍ക്കും ഉപരോധമുള്ള ഹോർമുസ് കടലിടുക്ക് കടന്നെത്തിയത് സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയെ കാഴ്‌ചക്കാരാക്കി പാകിസ്ഥാൻ പശ്ചിമേഷ്യൻ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ന്യൂഡല്‍ഹി എല്ലാ കക്ഷികളുമായും ബന്ധപ്പെടുന്നുണ്ടെന്നും മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ, ഉൗർജ്ജ സുരക്ഷ എന്നിവയ്‌ക്കാണ് സർക്കാർ മുൻ തൂക്കം നല്‍കുന്നതെന്നും മന്ത്രിമാർ മറുപടി നല്‍കി. ശ്രീലങ്കയ്ക്ക് സമീപമുള്ള അന്തർവാഹിനികളുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് അവർ വ്യക്തമാക്കി.യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പ്രസന്റേഷനിലൂടെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ആഭ്യന്തര മന്ത്രി അമിത് ഷാ, പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, ധനമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, സഞ്ജയ് ഝാ(ജെ.ഡി.യു) മുകുള്‍ വാസ‌്‌നിക്, താരിഖ് അൻവർ(കോണ്‍ഗ്രസ്), ധർമേന്ദ്ര യാദവ്, ജാവേദ് അലി(എസ്.പി),ജോണ്‍ ബ്രിട്ടാസ്(സി.പി.എം), അരുണ്‍ ഭാരതി(എല്‍.ജെ.പി),പി.വില്‍സണ്‍(ഡി.എം.കെ), സഞ്ജയ് സിംഗ്(ആംആദ്‌മി പാർട്ടി)തുടങ്ങിയവർ പങ്കെടുത്തു.



