ഇനിയൊരു അപകടം കാണാൻ വയ്യ! കരിങ്കുന്നത്ത് റോഡ് ഉപരോധം
ഇടുക്കി കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ നിരന്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധം.ഇന്നു രാവിലെ കരിങ്കുന്നം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ഇന്നലെ ഇവിടെ കാറിനു പിന്നില് ലോറിയിടിച്ച് അപകടമുണ്ടായി. കാറും ലോറിയും 35 അടി താഴ്ചയിലേക്കു മറിഞ്ഞു. രണ്ടു വാഹനങ്ങളും പൂർണമായി തകർന്നു. ഗർഭിണി അടക്കം അഞ്ചു പേർക്കു പരിക്കേറ്റു.ഓട്ടത്തിനിടെ കാറിനു പിന്നില് ലോറിയിടിച്ച് ഇരുവാഹനങ്ങളും 35 അടി താഴ്ചയിലേക്കു മറിഞ്ഞ് നാല് എംജി യൂണിവഴ്സിറ്റി ഉദ്യോഗസ്ഥര് ഉള്പ്പെടെ അഞ്ചു പേര്ക്കാണ് പരിക്കേറ്റത്. ഇതില് രണ്ടു പേരുടെ പരിക്കു സാരമുള്ളതാണ്. പാലാ ഭാഗത്തുനിന്നു വന്ന ലോറി വളവില് നിയന്ത്രണംവിട്ടതിനെത്തുടര്ന്ന് മുന്പില് പോകുകയായിരുന്ന കാറിലിടിച്ചു രണ്ടു വാഹനങ്ങളും താഴേക്കു പതിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള് പറയുന്നു.ഇന്നലെ വൈകുന്നേരം 6.15നായിരുന്നു അപകടം. എംജി യൂണിവഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്മാരായ കോലാനി ഇലവുംതടത്തില് ഇ.കെ. സജീവ് (54), അമയപ്ര തുരുത്തിപ്പള്ളില് ജിന്സണ് (53), യൂണിവേഴ്സിറ്റി ജീവനക്കാരായ ഏഴല്ലൂര് സ്വദേശിനി സിമി (32), ചിത്തിരപുരം സ്വദേശിനി ബിഞ്ചുമോള് തോമസ് (29) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാലു പേരും കോട്ടയത്തുനിന്നു ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടത്തില്പ്പെട്ടത്.ലോറിയില് ഡ്രൈവര് തമിഴ്നാട് സ്വദേശി ജയകുമാര് മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചു പേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില് പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിഞ്ചുമോള് ഗര്ഭിണിയാണ്. ഇവരെ സാരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു.നെല്ലാപ്പാറ കുരിശുപള്ളി വളവില് അപകടങ്ങള് തുടർക്കഥയാണ്. കഴിഞ്ഞ നവംബറില് ഇതേ സ്ഥലത്ത് കണ്ടെയ്നര് ലോറി മറിഞ്ഞ് ഒരാള് മരിച്ചിരുന്നു. അന്നു തകര്ന്ന ക്രാഷ് ബാരിയര് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതിനു പിന്നാലെ നിരവധി അപകടങ്ങള് മേഖലയില് നടന്നു. ഇവിടെ റിബണ് കെട്ടിവച്ചതു മാത്രമാണ് ഏക സുരക്ഷാ സംവിധാനം. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി ഇന്നു റോഡ് ഉപരോധിച്ചത്.



