എംഡിഎംഎയുമായി കോളജ് വിദ്യാര്‍ഥിനിയും യുവാവും അറസ്റ്റില്‍
കോളജ് വിദ്യാർഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി കോളജ് വിദ്യാർഥിനിയും യുവാവും എക്സൈസിന്റെ പിടിയിലായി.ഇടുക്കി പീരുമേട് ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് അറസ്റ്റിലായത്.ബംഗളൂരുവില്‍ നിന്ന് കോതമംഗലത്തെ കോളജ് വിദ്യാർഥികള്‍ക്കിടയില്‍ വില്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ മയക്കുമരുന്ന് ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും എക്സൈസ് കസ്റ്റഡിയിലെടുത്തു.റിസാന ഫാത്തിമ കോതമംഗലത്തെ സ്വകാര്യ പ്രഫഷണല്‍ കോളജില്‍ പഠനത്തിനായി വന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വില്പനയിലേക്ക് തിരിയുക ആയിരുന്നു. ദിവസേന 3000 രൂപ വാടകവരുന്ന ഹോട്ടല്‍ മുറികളില്‍ താമസിച്ച് ആഡംബര ജീവിതം നയിച്ചായിരുന്നു പ്രതികളുടെ ലഹരി ഇടപാടുകള്‍.എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എം.പി. പ്രമോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.ഇ. സിദ്ധിഖ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

