വിവാഹദിവസം അപകടത്തില്‍ പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ക്കഴിയുന്നതിനിടെ വിവാഹിതരായവര്‍ വീണ്ടും ഒന്നിച്ചു...
വിവാഹദിവസം അപകടത്തില്‍ പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ക്കഴിയുന്നതിനിടെ വിവാഹിതരായവർ വീണ്ടും ഒന്നിച്ചു... ബന്ധുകളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ കൊട്ടിന്റെയും കുരവയുടെയും അകമ്പടിയില്‍ ആവണിയും ഷാരോണും വീണ്ടും ഒരുമിക്കുകയായിരുന്നു.വിവാഹദിവസം അപകടത്തില്‍ പരിക്കേറ്റ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വിവാഹിതരായ ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരിയില്‍ ആവണിയും തുമ്പോളി വളപ്പില്‍ വീട്ടില്‍ വി.എം. ഷാരോണും ആചാരപ്രകാരം മാലചാർത്തി വീണ്ടും വിവാഹിതരായി. തുമ്പോളി പാട്ടുകളം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും മാതാപിതാക്കളും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുകളും പങ്കെടുത്തു. തുടർന്ന് ആവണി ഷാരോണിന്റെ വീട്ടില്‍ പ്രവേശിച്ചു.അതേസമയം 2025 നവംബർ 21-നാണ് ഇരുവരുടെയും വിവാഹം തുമ്പോളിയില്‍ നിശ്ചയിച്ചിരുന്നത്. വിവാഹദിവസം പുലർച്ചെ മൂന്നോടെ മേക്കപ്പിനായി കുടുംബാംഗങ്ങള്‍ക്കൊപ്പം കുമരകത്തേക്കു പോകുന്നതിനിടെ വധുവിന്റെ കാർ അപകടത്തില്‍പ്പെടുകയായിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ആവണിയെ വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്കു മാറ്റി.നിശ്ചയിച്ച മുഹൂർത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെയറിയിച്ചു. തുടർന്നാണ് അത്യാഹിത വിഭാഗത്തില്‍ വെച്ച് ഷാരോണ്‍ ആവണിയെ താലികെട്ടിയത്. രണ്ടുമാസത്തോളം നീണ്ട ചികിത്സയിലും ഷാരോണ്‍ ഒപ്പമുണ്ടായിരുന്നു.

