ഇടുക്കിയില്‍ കൗണ്‍സിലിങ്ങിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവില്‍ പോയ പള്ളി വികാരി വേളാങ്കണ്ണിയില്‍ നിന്ന് പിടിയില്‍
കൗണ്‍സിലിങ്ങിന് എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റില്‍. ഇടുക്കി പെരുവന്താനത്താണ് സംഭവം.പാലൂർക്കാവ് സിഎസ്‌ഐ പള്ളിയിലെ വികാരി കോട്ടയം വെള്ളൂർ സ്വദേശി സന്തോഷ് ആണ് പിടിയിലായത്. ഒളിവില്‍ പോയ പ്രതിയെ വേളാങ്കണ്ണിയില്‍ നിന്നാണ് പിടികൂടിയത്.കഴിഞ്ഞ മാസം 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗണ്‍സിലിങ്ങിനെത്തിയ പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ട് പോയശേഷം അവിടെ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡന വിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് വീട്ടുകാരാണ് പെരുവന്താനം പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ സന്തോഷ് ഒളിവില്‍ പോവുകയായിരുന്നു.മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഉള്‍പ്പെടെ പരിശോധിച്ച പോലീസ് ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. തുടർന്ന് പെരുവന്താനം സിഐക്ക്, ഇയാള്‍ വേളാങ്കണ്ണിയില്‍ ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചു. പിന്നാലെ പെരുവന്താനം പോലീസ് വേളാങ്കണ്ണിയിലെത്തി സന്തോഷിനെ പിടികൂടുകയായിരുന്നു.

