കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് അപേക്ഷിച്ചത് 324 പേര്‍; വിതരണം ചെയ്തത് 1 കോടി രൂപ, കേര പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ധനസഹായം
ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി തോട്ടവിള കർഷകർക്കുള്ള പുനർനടീല്‍ സഹായധനമായി ഒരു കോടി രൂപയിലധികം വിതരണം ചെയ്തു.കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉല്‍പാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള തൈകള്‍ ഉപയോഗിച്ച് പുനർനടീല്‍ നടത്തുന്നതിനാണ് തൈകള്‍ വിതരണം ചെയ്തത്.റബ്ബർ ബോർഡ്, സ്‌പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുനർനടീല്‍ പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 324 അപേക്ഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് 1,09,10,332 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. റബ്ബർ, ഏലം വിളകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ധനസഹായം അനുവദിച്ചത്. റബ്ബർ ഏലം കാപ്പി കർഷകർക്ക് യഥാക്രമം ഹെക്ടറിന് 75,000, ഒരു ലക്ഷം, ഒരു ലക്ഷത്തി പതിനായിരം രൂപ നിരക്കില്‍ പരമാവധി രണ്ടു ഹെക്ടറിനു വരെയാണ് ധനസഹായം നല്‍കുന്നത്.റബ്ബർ കൃഷി മേഖലയില്‍ ആകെ 307 അപേക്ഷകളിലായി 193.88 ഹെക്ടർ സ്ഥലത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇതിനായി ആകെ 1,06,62,832 രൂപയാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് 15 അപേക്ഷകള്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്ന് 29 അപേക്ഷകള്‍ക്കും കോട്ടയം ജില്ലയില്‍ നിന്ന് 196 അപേക്ഷകള്‍ക്കും മലപ്പുറം ജില്ലയില്‍ നിന്ന് 42 അപേക്ഷകള്‍ക്കും കണ്ണൂർ ജില്ലയില്‍ നിന്ന് 25 അപേക്ഷകള്‍ക്കുമാണ് ധനസഹായം അനുവദിച്ചത്. ഏലം കൃഷി മേഖലയില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള 17 അപേക്ഷകള്‍ക്കായി 4.95 ഹെക്ടർ സ്ഥലത്തിന് ധനസഹായം അനുവദിച്ചു. ഇതിനായി ആകെ 2,47,500 രൂപയാണ് അനുവദിച്ചതെന്ന് കേര പദ്ധതിയുടെ സംസ്ഥാന പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് അറിയിച്ചു.

