മികച്ച രീതിയിൽ ഇറിഗേഷൻ-ടൂറിസം പദ്ധതികൾ നടപ്പാക്കാൻ സാധിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ.കട്ടപ്പനയാറിൻ്റെ നവികരണ പ്രവൃത്തികൾക്ക് തുടക്കം
ജലസേചനത്തിന് അപ്പുറം മികച്ച രീതിയിൽ ഇറിഗേഷൻ-ടൂറിസം പദ്ധതികൾ നടപ്പാക്കാൻ ജലവിഭവ വകുപ്പിന് സാധിച്ചെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയാറിൻ്റെ നവീകരണ പ്രവൃത്തികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജലവിതരണത്തിന് അപ്പുറം അതിൽ നിന്ന് വ്യത്യസ്ഥമായ വരുമാനം കണ്ടെത്തേണ്ടത് വകുപ്പിൻ്റെ ആവശ്യമാണ്. അതിൻ്റെ ഭാഗമായി നോൺ റവന്യു വാട്ടർ എന്ന നിലയിലാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.
പൈനാവിൽ വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൗസ്, ഇറിഗേഷൻ മ്യൂസിയം, ഇറിഗേഷൻ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത് അധിക വരുമാനം എന്ന നിലയ്ക്കാണെന്നും മന്ത്രി വ്യക്തമാക്കി. കട്ടപ്പനയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നഗരസഭയിലെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിൽ ഉയർത്തും. റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി 30 കോടി രൂപയാണ് അനുവദിച്ചത്. മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന - പുളിയൻമല റോഡിൻ്റെ പുനർ നിർമ്മാണത്തിന് 44 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന സർക്കാർ കോളേജ്, ഐടിഐ, ഹൈടെക് സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, റോഡുകൾ ഇവയെല്ലാം നാട്ടിലുണ്ടായ നൂതന മാറ്റങ്ങളാണ്.
അടുത്ത വർഷത്തിനുള്ളിൽ കട്ടപ്പനയിൽ സർക്കാർ ലോ കോളേജും യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.നഗര പ്രദേശത്ത് നടപ്പാക്കിയ സൗന്ദര്യ വത്കരണവും വികസന പ്രവർത്തനങ്ങളും ഗ്രാമീണ മേഖലയിലും നടപ്പാക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
*കട്ടപ്പനയാർ നവീകരണ പദ്ധതി ഇങ്ങനെ....*
കട്ടപ്പനയാറിൻ്റെ വിവിധ നവീകരണ പ്രവൃത്തികൾക്ക് നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ 38.62 കോടി രൂപയാണ് പദ്ധതികൾക്കായി വകയിരുത്തിയിട്ടുള്ളത്. വിവിധ ഭാഗങ്ങളിലായി ഏഴ് വിസിബികളുടെ നിർമ്മാണം (11.08 കോടി രൂപ), ജലനിർഗമനം സുഗമമാക്കുന്നതിനും അടിഞ്ഞു കൂടിയ എക്കലും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ (2.91 കോടി രൂപ), ഏകദേശം 6 കി.മീ നീളത്തിൽ തീര സംരഷണത്തിനായി പാർശ്വഭിത്തി നിർമ്മാണം (22.62 കോടി രൂപ) എന്നിങ്ങനെ കട്ടപ്പനയാറിൻ്റെ സമഗ്ര പുനരുജ്ജീവനത്തിനുതുകുന്ന വിവിധ പ്രവൃത്തികളാണ് ജലസേചന വകുപ്പ് മുഖേന നടപ്പാക്കുന്നത്. കൂടാതെ വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ അഞ്ചുരുളി ഭാഗത്തുള്ള ജോണിക്കടവ് പാലത്തിൻ്റെ പുനർനിർമ്മാണത്തിന് 1.80 കോടി രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതികൾ പൂർത്തിയാകുന്നതോടെ കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് എന്നീ മേഖലകളിലെ ജലസേചനം, ജലവിതരണം, പാരിസ്ഥിതിക സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വികസന വെല്ലുവിളികളെ മറികടക്കാൻ സാധിക്കും.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർ വി. ആർ സജി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റെജി ബിജു, ഷാജി കുത്തോടിയിൽ, സി.ആർ മുരളി, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ മനോജ് എം തോമസ്, മാത്യു ജോർജ്, വി ആർ ശശി, രതീഷ് വരകുമലയിൽ, ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനിയർ ഡോ. കോശി പി എസ്, ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ ലെവിൻസ് ബാബു കോട്ടൂർ എന്നിവർ സംസാരിച്ചു.

