ചുരിദാര്‍ ധരിച്ചെത്തിയത് വിലക്കി; സ്കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ പ്രധാന അധ്യാപിക നിയമ നടപടിയുമായി മുന്നോട്ട്
നെടുവത്തൂരില്‍ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപികയായ സിന്ധു എസ് നായർ.കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്കൂളിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയതിനാല്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്ന ജീവനക്കാരൻ്റെ മറുപടി.
സ്കൂള്‍ മാനേജർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അധ്യാപിക ആരോപിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ ഒരു എച്ച്‌എമ്മിനെ തടയുമെന്ന് പ്രതീക്ഷിച്ചില്ല. കുട്ടികള്‍ക്ക് മുന്നില്‍ നേരിട്ട അനുഭവം മാനസികമായി തളർത്തിയെന്നും സിന്ധു പ്രതികരിച്ചു.
കുട്ടികള്‍ക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. സംഭവത്തില്‍ അധ്യാപിക പൊലീസില്‍ പരാതി നല്‍കി.



