മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകള്‍ മരിച്ച സംഭവം; കുത്തേറ്റ ബന്ധുവും മരിച്ചു
മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവിൻ്റെ കുത്തേറ്റ് മകള്‍ മരിച്ച സംഭവത്തില്‍ കുത്തേറ്റ ബന്ധുവും മരിച്ചു.മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പ്രതിയായ ഉമര്‍ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
ഷേഖ് അബ്ബയുടെ വീട്ടിലാണ് ആക്രമണം നടന്നത്. പ്രതി ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിർത്ത് മകള്‍ ജുമൈലയും മാതാവും തൂമിനാടുള്ള ബന്ധുവീട്ടില്‍ ആയിരുന്നു താമസം. വിവാഹമോചന കേസ് നടന്നുവരികയായിരുന്നു. ഇതിനിടെ ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ സ്ഥലം തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് പ്രതിയും ആവശ്യപ്പെട്ടു.
ഇക്കാര്യം ചർച്ച ചെയ്യാൻ ജുമൈലയും മാതാവും താമസിക്കുന്ന വീട്ടില്‍ പ്രതിയും സഹോദരനും എത്തി. തന്റെ പേരിലുള്ള സ്ഥലം ഉമ്മറിന്റെ പേരില്‍ എഴുതി നല്‍കില്ലെന്നും മകള്‍ ജുമൈലയുടെ പേരില്‍ എഴുതാമെന്നും ഭാര്യ പറഞ്ഞതോടെ ഉമ്മർ പ്രകോപിതനായി. കൈയ്യില്‍ ഒളിപ്പിച്ചിരുന്ന കത്തി വീശിയതോടെ ബന്ധുവായ ഷേഖ് അബ്ബായ്ക്ക് പരുക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടെയാണ് ജുമൈലയ്ക്ക് കുത്തേറ്റത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ കർണാടകയില്‍ നിരവധി ലഹരി കേസുകളില്‍ പ്രതിയാണ്.



