പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍
പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് വീണ്ടും പരോള്‍ ലഭിച്ചു. പത്താംപ്രതി രഞ്ജിത്തിനാണ് പരോള്‍ ലഭിച്ചത്.രണ്ടുമാസം മുമ്പും രഞ്ജിത്തിന് പരോള്‍ ലഭിച്ചിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ പീതാംബരൻ, ഗിജിൻ എന്നീ പ്രതികള്‍ പരോളിലാണ്. കഴിഞ്ഞമാസമാണ് ഇവർക്ക് പരോള്‍ ലഭിച്ചത്. ചട്ടപ്രകാരമാണ് ഇവർക്ക് 15 ദിവസത്തേക്ക് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതർ അറിയിച്ചു.
കേസിലെ പ്രതികള്‍ നേരത്തേയും പരോളിന് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. പെരിയ ഇരട്ടക്കൊല കേസിലെ എല്ലാ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
2019 ഫെബ്രുവരി 17നായിരുന്നു പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനേയും കൃപേഷിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നത്. കേസില്‍ സുബീഷ്, സുരേന്ദ്രൻ ഉള്‍പ്പെടെ പത്ത് പ്രതികള്‍ക്ക് എറണാകുളം സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. സി.പി.എം. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ പ്രതികളായ കേസില്‍ 2022 ഏപ്രില്‍ 27 നാണ് സാക്ഷിവിസ്താരം തുടങ്ങിയത്. 22 മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചു. ഡിസംബർ 28ന് 14 പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തിയിരുന്നു. 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു. നേരത്തെ ടി.പി. ചന്ദ്രശേഖർ വധക്കേസിലെ പ്രതികള്‍ക്കും പരോള്‍ ലഭിച്ചിരുന്നു.



