യുവതിയെ കൊല്ലാൻ ശ്രമിച്ചു ജയിലിലായി,ജാമ്യത്തില്‍ ഇറങ്ങി വീണ്ടും യുവതിയെ ആക്രമിക്കാൻ ശ്രമം, കൊടും ക്രിമിനല്‍ വാലപ്പൻ ജിത്ത് കസ്റ്റഡിയില്‍
യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലായി. പുറത്തിറങ്ങി പ്രതികാരം ചെയ്യാനായി വൈരാഗ്യത്തില്‍ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി യുവതിയേയും അമ്മയേയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകള്‍ കാണിച്ച് മാനഹാനി വരുത്തുകയും ചെയ്ത യുവാവിനെ തൃശൂർ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെയാണ് ഈ അതിക്രമം നടന്നത്2025 ഫെബ്രുവരിയിലാണ് ജിത്ത് ഈ യുവതിയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. യുവതി വഴക്കുപറഞ്ഞതിലുള്ള വിരോധത്തില്‍, വലപ്പാട് ബീച്ചിലുള്ള യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറി എയർഗണ്‍ ഉപയോഗിച്ച് വെടിവെക്കാൻ ശ്രമിക്കുകയായിരുന്നു. ഈ കേസില്‍ ജിത്ത് അറസ്റ്റിലായി ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികാരം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീണ്ടും യുവതിയുടെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ച് കയറിയത്. അവിടെവെച്ച് യുവതിയേയും അമ്മയേയും അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകള്‍ കാണിച്ച് മാനഹാനി വരുത്തുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് ജിത്ത്. വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒരു വധശ്രമ കേസ്, ഒരു അടിപിടി കേസ്, വീട് അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഉള്‍പ്പെടെ ഏഴ് ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കൂടാതെ, കാപ്പ നിയമപ്രകാരം സഞ്ചാര നിയന്ത്രണ ഉത്തരവ് ലംഘിച്ചതിന് ഒരു തവണ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്.
തൃശൂർ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത ജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വലപ്പാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ സി.എൻ, എ.എസ്.ഐ സൈഫുദ്ദീൻ, സിവില്‍ പൊലീസ് ഓഫീസർമാരായ സതീഷ്, ജെസ്ലിൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.



