ചോക്ലേറ്റുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ ചെന്നു, നിരസിച്ചപ്പോള്‍ കടന്നുപിടിച്ചു; കൊല്ലത്ത് 19-കാരൻ പോക്സോ കേസില്‍ അറസ്റ്റില്‍
സ്കൂള്‍ വിദ്യാർത്ഥിനിയെ നിരന്തരം ശല്യം ചെയ്യുകയും സ്കൂള്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍.ഏരൂർ കിട്ടൻകോണം സിന്ധുഭവനില്‍ ആനന്ദ് (19) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്.കുറച്ചുനാളായി പെണ്‍കുട്ടിയുടെ പിന്നാലെ ചോക്ലേറ്റുമായി നടന്ന് ശല്യം ചെയ്തിരുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിക്കുകയും, മാതാവ് സ്കൂളിലെത്തി അധ്യാപകരെ കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സംഭവദിവസവും ആനന്ദ് ചോക്ലേറ്റുമായി സ്കൂളിന്റെ മതില്‍കടന്ന് കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ സമീപിച്ചു. ചോക്ലേറ്റ് നിരസിച്ചതോടെ ഇയാള്‍ കുട്ടിയുടെ കയ്യില്‍ കടന്നുപിടിക്കുകയും സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ ഘട്ടത്തില്‍ പെണ്‍കുട്ടി പ്രതിയുടെ കയ്യില്‍ കടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആനന്ദ് സ്കൂളിന്റെ മതില്‍കടന്ന് ഓടി രക്ഷപ്പെട്ടു. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് ഏരൂർ പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.രക്ഷപ്പെട്ട പ്രതി സ്കൂളിന് സമീപത്തുള്ള ഒരു കടയില്‍ ഒളിച്ചിരിക്കുകയാണെന്ന് പോലീസ് കണ്ടെത്തി. കടയ്ക്ക് സമീപത്തുനിന്ന് ഇയാളുടെ വാഹനം കണ്ടെത്തിയതോടെ പ്രതി പ്രദേശത്ത് തന്നെയുണ്ടെന്ന് പോലീസ് ഉറപ്പിച്ചു.കടയ്ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ ആനന്ദിനെ പിടികൂടി. പ്രതിയുടെ ചിത്രം പകർത്തി സ്കൂള്‍ അധികൃതർക്ക് അയച്ചുനല്‍കി ആനന്ദ് തന്നെയാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



