കോട്ടയത്ത് അഭിഭാഷകൻ വെടിയേറ്റു മരിച്ചു; അപകടം നായാട്ടിനായി തോക്കുമായി സ്കൂട്ടറിൽ പോകവേ
നായാട്ടിന് പോയ അഭിഭാഷകൻ സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് അബദ്ധത്തിൽ തോക്കുപൊട്ടി വെടിയേറ്റു മരിച്ചു. ഉഴവൂർ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് തിങ്കൾ രാത്രി ഒൻപതരയോടെ വെടിയേറ്റു മരിച്ചത്. ഉഴവൂർ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡിൽ നിന്നുള്ള പോക്കറ്റ് റോഡിലായിരുന്നു സംഭവം. ലൈസൻസുള്ള തോക്കുമായി സ്ഥിരമായി നായാട്ടിനു പോകാറുള്ള ജോബി തിങ്കൾ രാത്രിയും പതിവ് തെറ്റിക്കാതെ പുറത്തിറങ്ങുകയായിരുന്നു. നിറച്ച തോക്കുമായി സ്കൂട്ടറിലായിരുന്നു യാത്ര.
പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയായിരുന്നെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു. സ്കൂട്ടർ മറിയുന്നതിന്റെയും വെടിയൊച്ചയുടെയും ശബ്ദം കേട്ട സമീപത്തെ വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. വഴിയിൽ വീണു കിടക്കുന്ന ജോബിയെയാണ് ഇവർ കണ്ടത്. വെടിയേറ്റ ഉടൻ തന്നെ മരണം സംഭവിച്ചെന്നാണു പൊലീസ് നിഗമനം.

