മുട്ടവില മേലോട്ട്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചില്ലറ വില
വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ കോഴിമുട്ടയുടെ വിലയിലും കുതിപ്പ്. 7.60 രൂപയാണ് ഇന്നലെ കൊച്ചിയില്‍ മുട്ടയുടെ റീട്ടെയില്‍ വില.ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് പുതുവർഷത്തില്‍ മുട്ടവിലയിലുണ്ടായത്.ഗ്രാമീണമേഖലകളില്‍ 7.70 - 7.90 രൂപയാണ് ചില്ലറ വില്പനശാലകളിലെ വില. ഹോള്‍സെയില്‍ വില 7.20 രൂപയിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നാണു കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ചരക്കുകൂലി ഉള്‍പ്പെടെ കേരളത്തിലെത്തുന്പോള്‍ മുട്ട ഒന്നിന് 6.90 രൂപയാകുമെന്ന് വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തില്‍ മുട്ടയുടെ വിലയിലുണ്ടായ വർധന 1.50 മുതല്‍ രണ്ടു രൂപ വരെയാണ്. 2025 ജനുവരിയില്‍ 4.90 ആയിരുന്നു ചില്ലറ വില. ജൂണില്‍ ഇത് 5.60 രൂപയിലെത്തി. ഡിസംബറില്‍ 6.50 രൂപയിലേക്കു വില ഉയർന്നിരുന്നു. ഇതില്‍നിന്നാണു ഇപ്പോള്‍ വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചത്.ക്രിസ്മസ്, പുതുവത്സര സീസണില്‍ ഡിമാൻഡ് കൂടിയതും തമിഴ്നാട്ടില്‍നിന്നെത്തിക്കുന്നത് കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമെന്ന് എറണാകുളത്തെ വ്യാപാരിയായ പി.വി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ക്രിസ്മസ് സീസണില്‍ സാധാരണനിലയില്‍ നേരിയ വിലക്കയറ്റം ഉണ്ടാകാറുണ്ട്.ഇപ്പോഴത്തെ വില റിക്കാർഡാണെന്നും അദ്ദേഹം പറഞ്ഞു.ഓണ്‍ലൈൻ സ്റ്റോറുകളില്‍ മുട്ടവില എട്ടു രൂപയ്ക്കു മുകളിലാണ്. പ്രമുഖ ഓണ്‍ലൈൻ സ്റ്റോറില്‍ 30 കോഴിമുട്ടയുടെ ട്രേയ്ക്ക് ഇന്നലെ കുറഞ്ഞ വില 259 രൂപയാണ്. ഒന്നിന് 8.63. ഗ്രേഡ് കൂടിയതെങ്കില്‍ 30 എണ്ണത്തിന്റെ വില 450 രൂപയാണ്.നാഷണല്‍ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് (എൻഇസിസി) രാജ്യത്തു മുട്ടവില നിശ്ചയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവുംഉയർന്ന വിലയിലാണ് മുട്ടവ്യാപാരം നടക്കുന്നതെന്ന് എൻഇസിസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

